പാനൂര്‍: ‘തെരഞ്ഞെടുപ്പില്‍ സീറ്റു തരാം, ജോലി തരാം, വരിക ഞങ്ങള്‍ക്കൊപ്പം’. ഇത് ഒരു പരസ്യ കമ്പനിയുടെ പരസ്യവാചകമല്ല. കണ്ണൂരിലെ സിപിഎം നേതൃത്വം ബിജെപി പ്രവര്‍ത്തകരെ കൂടെകൂട്ടാന്‍ നടത്തുന്ന ഓഫറുകളിലെ വാചകങ്ങളാണ്. ജോലിയും, പണവും വാഗ്ദാനം ചെയ്ത് പാര്‍ട്ടിയില്‍ ആളെ കൂട്ടാന്‍ പുതുസഖാക്കളെ കയറൂരി വിട്ടിരിക്കുകയാണ് പി.ജയരാജന്. മഹിളാമോര്‍ച്ച നേതാവായ സി.പി.സംഗീത സിപിഎമ്മില്‍ ചേര്‍ന്നെന്നാണ് പ്രചരണം. ബിജെപി മേഖലകളില്‍ മുന്പരിചയമുളളവരെ വിളിച്ചു ചെറുവാഞ്ചേരി സഖാവ് ഓഫറുകള്‍ അറിയിക്കുകയാണ്. 2013ല്‍ 2000 ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മില്‍ എത്തിച്ച ധീരനാണ് ഈ സഖാവ്. അതിനാലാണത്രേ ഭാര്യയ്ക്കു ജോലിയും തരപ്പെടുത്തിയത്. ചെറുവാഞ്ചേരിയില്‍ നിന്നും പാര്‍ട്ടി മാറിയെന്നു അവകാശപ്പെട്ടവരെല്ലാം തിരിച്ചു മാതൃസംഘടനയില്‍ വന്നുകഴിഞ്ഞു. സ്വന്തം പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തതും സിപിഎം പ്രവര്‍ത്തകനെന്ന് പുതുസഖാവ് അവകാശപ്പെട്ടിരുന്ന ആളായിരുന്നു. ക്ഷീണം കൂടി വരുമ്പോള്‍ ആളെ കൂട്ടി നിലവാരമറിയിക്കാന് ഒരുമ്പെടുകയാണ് ഇവര്‍. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരം കുത്സിത നീക്കങ്ങള്‍ നടക്കുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുളള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനവും, മറ്റും തരാമെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഇവിടെ. പാര്‍ട്ടി മാറിയവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിനില്‍ക്കുന്നതും ചൂണ്ടിക്കാട്ടുന്നു.ബിജെപിയിലാണെങ്കില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കാന്‍ ഇവര്‍ക്കു കഴിയുമായിരുന്നില്ലെന്നും, നിങ്ങള്‍ക്കും സമാനരീതിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കാമെന്നും സിപിഎം ഓഫറിലുണ്ട്. ബിജെപി പ്രവര്‍ത്തകരില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന വ്യാജപ്രചരണവും ഇതിനു പുറമെയുണ്ട്. അതായിരുന്നു സി.പി.സംഗീത സിപിഎമ്മിലേക്ക് എന്ന വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍. സംഗീത ഇതു നിഷേധിച്ചു രംഗത്തു വന്നതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലുമായി. നാണക്കേടേ നിന്റെ പേരോ സിപിഎം എന്നു ചോദിച്ചാല്‍ അതു തെറ്റാകില്ല. നേതൃത്വത്തില്‍ ആളില്ലെങ്കില്‍ ബംഗാളികളെയിറക്കാനാണ് സോഷ്യല്‍മീഡിയകളില്‍ സിപിഎമ്മിനുളള ഉപദേശം.ബിജെപി നേതാക്കളെ തേടി പിടിക്കയല്ല വേണ്ടതെന്നും പറയുന്നു. മിന്നാമിന്നിയുടെ മിന്നല്‍ തണുത്തതോടെ അടുത്ത ഇരയെ പിടിക്കാനാണ് സിപിഎം ശ്രമം. അതിനായാണ് പുതിയ അടവുമായി പലരെയും സമീപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നൂറോളം ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മിലെത്തിക്കാനാണ് പദ്ധതി. അതിനായാണ് അരിവാള്‍ ഓപ്പറേഷനുമായി പുതുസഖാക്കളെ രംഗത്തിറക്കിയിരിക്കുന്നത്. അമ്പാടിമുക്കിലെ ബ്ലേഡ് തലവനും അരയും തലയും മുറുക്കി ആളെ പിടിക്കാന്‍ പരക്കം പായുന്നുണ്ട്. ദൗര്‍ബല്യം കൂടപിറപ്പായവര്‍ ആദര്‍ശം വെടിഞ്ഞ് അധികാരത്തിനും, പണത്തിനുമായി പോയിട്ടുണ്ടെങ്കിലും എല്ലാവരുമങ്ങിനെയാണെന്നു കരുതിയ സിപിഎം നേതൃത്വം പരാജയപ്പെടുമെന്നുറപ്പാണ്. ഒന്നും പ്രതീക്ഷിക്കാതെ പതിനായിരങ്ങള്‍ മുഴുവന്‍ സമയപ്രവര്‍ത്തകരായി ആദര്ശോന്മുഖരായി പ്രവര്‍ത്തിക്കുന്ന മഹത്തായ സംഘടനയെ തളര്‍ത്താന്‍ അക്രമത്തിലൂടെ നോക്കിയിട്ടുമാകാതെ മറ്റൊരുപായവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സിപിഎം. പുതുസഖാക്കളുടെ ഉപദേശം കേട്ടു നാറാനിറങ്ങിയവര് ഇനിയെങ്കിലും തിരുത്തല്‍ നടത്തുകയാണ് ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: