തിരുവനന്തപുരം :സംസ്ഥാനത്ത് പുതുതായി എയ്ഡഡ് പദവി നല്കുന്ന സ്പെഷ്യല്‍ സ്കൂളുകളിലെ നിയമനം പിഎസ്സിക്കു വിടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയെ അറിയിച്ചു. എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ മാനേജ്മെന്റുകളാണ് നടത്തുന്നത്. എന്നാല്‍ എയ്ഡഡ് പദവി നല്കുന്ന സ്പെഷ്യല്‍ സ്കൂളുകളിലെ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ് സാമൂഹികനീതി വകുപ്പ് എന്നിവയിലെ പ്രതിനിധികളും വിഷയവിദഗ്ധനും ഉള്‍പ്പെടുന്ന സമിതിയായിരിക്കും നടത്തുക.
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പരപ്പനങ്ങാടിയിലും കാസര്‍ഗോഡും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 100 കുട്ടികളില്‍ അധികമുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് അധികമായി ഹെഡ്മാസ്റ്റര്, അറ്റന്‍ഡര്‍, ആയ, കുക്ക്, ഹോസ്റ്റല്‍ വാച്ച്മാന് തസ്തികകളും അനുവദിച്ചിട്ടുണ്ട്. 18 വയസു കഴിഞ്ഞ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളൊരുക്കും. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എസ്സിഇആര്ടി ഏകീകൃത പാഠ്യപദ്ധതി തയാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പ്രത്യേക പദവിയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുമതി നല്‍കാനുള്ള ശുപാര്‍ശയ്ക്ക് തത്വത്തില്‍ അംഗീകാരം നല്കി. ഇതിനായി താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഉന്നത അക്കാദമിക് മേഖലകളിലെ കോഴ്സുകള്‍ക്ക് ഫീസ് നിശ്ചയിക്കാനുള്ള അവകാശം വിദ്യാഭ്യാസ ഏജന്‍സിക്കായിരിക്കും.
പ്രത്യേക എക്സ്പോര്ട് പ്രോസസിങ് സോണുകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളായ ഭൂമിയുടെ രജിസ്ട്രേഷന് ഫീസ,് നികുതി ഇളവുകള്‍ തുടങ്ങിയവ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ലഭ്യമാക്കും. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഡിസംബര്‍ 30നു ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടത്തുമെന്നു മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: