പുനലൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും ബോലെറോ വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ആര്യങ്കാവ് ഗ്രാമ പഞ്ചായത്തംഗം അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.15ന് ദേശീയ പാതയിലെ ഉറുകുന്ന് കനാല്‍ പാലത്തിന് സമീപം വച്ചായിരുന്നു അപകടം. ആര്യങ്കാവ് സുകന്യാലയത്തില് വീട്ടില്‍ പി.ഡി.സുന്ദരേശനാണ് (54) മരിച്ചത്.
ആര്യങ്കാവ് ഗ്രാമ പഞ്ചായത്തംഗം പുല്ലാട്ട് വീട്ടില്‍ സണ്ണിജോസഫ്, ആര്യങ്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി സ്ക്കറിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലംതിരുമംഗലം ദേശീയ പാതയില്‍ ഉറുകുന്നിലാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ സണ്ണി ജോസഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്ക്കറിയയെ പുനലൂര്‍ ഗവ. താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്യങ്കാവ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വകയാണ് അപകടത്തില്‍പ്പെട്ട വാന്‍.
ആര്യങ്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുത്ത ശേഷം പാലായില്‍ നിന്ന് ബാങ്കിന്റെ വാനില്‍ ആര്യങ്കാവിലേക്ക് മടങ്ങി വരികയായിരുന്നു മരിച്ച സുന്ദരേശന് അടക്കമുള്ള ആറ് പേര്. സെക്രട്ടറി അടക്കം മൂന്ന് പേര് പുനലൂരില്‍ ഇറങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഉറുകുന്ന് കനാല്‍ പാലത്തില്‍ എത്തിയപ്പോള്‍ എതിര് ദിശയില്‍ നിന്ന് ശബരിമല തീര്‍ത്ഥാടകരുമായി എത്തിയ മിനിബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിന് സീറ്റില്‍ ഇരുന്ന സുന്ദരേശന് തെറിച്ച് മുന്‍ സീറ്റിലേക്ക് വീണു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്റെ സ്റ്റിയറിംഗ് ഉള്‍പ്പടെ ഒടിഞ്ഞ് ഇളകി. ഇതിനിടയില്‍ അമര്‍ന്നാണ് സണ്ണി ജോസഫിന് ഗുരുതരമായി പരിക്കേറ്റത്. ഓടിക്കൂടിയ സമീപവാസികളാണ് വാനിനുള്ളില്‍ കുടുങ്ങിയവരെ പുറത്തിറക്കി പുനലൂര്‍ ഗവ.താലൂക്കാശുപത്രിയില്‍ എത്തിച്ചത്. സുന്ദരേശനെ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സണ്ണിജോസഫിനെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. സുന്ദരേശന്റെ മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യവിജയ, മക്കള്‍: വീണ, വിഷ്ണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: