ചെന്നൈ: പ്രളയം വിനാശം വിതച്ച ചെന്നൈയില്‍ വന്‍ ദുരന്തവും. നഗരത്തിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസിയുവില്‍ പതിനെട്ടു രോഗികള്‍ ശ്വാസം മുട്ടിമരിച്ചു. ചെന്നൈ അഡയാര്‍ നദിക്കു സമീപത്തുള്ള നന്ദമ്പാക്കത്തെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ത്തോപീഡിക് ആന്‍ഡ് ട്രോമറ്റോളജിയിലാണ് (എംഐഒടി) ദാരുണ സംഭവം. തീവ്ര പരിചരണവിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്ന രോഗികളാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. മരണമടഞ്ഞവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളപ്പൊക്കം മൂലമുണ്ടായ വൈദ്യുതി തകരാറാണ് ഇതിനു കാരണമായത്. 700ഓളം രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പ്രളയത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധം മുറിഞ്ഞിരുന്നു.ആശുപത്രിയുടെ താഴത്തെ നിലയില്‍ വച്ചിരുന്ന ജനറേറ്ററില്‍ വെള്ളംകയറി അതും തകരാറിലായതോടെ ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിതരണം പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു. മൂന്നു ദിവസത്തോളമായി പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലാണ്.
അതേസമയം ഇത്രയും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലുണ്ടായ കൂട്ടമരണത്തിന് അധികൃതരുടെ വീഴ്ചയാണ് കാരണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. മരണം രണ്ടുദിവസം മുമ്പു സംഭവിച്ചതാണെന്നും ഇന്നലെയാണ് പുറത്തുവിട്ടതെന്നും അവര്‍ ആരോപിക്കുന്നു.
ആശുപത്രി കെട്ടിടത്തില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഐസിയുവില്‍ കഴിയുന്ന രോഗികളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇവരെ ഹെലിക്കോപ്ടറില്‍ സുരക്ഷിത സ്ഥലത്തേയ്ക്കു മറ്റാന്‍ ശ്രമിച്ചെങ്കിലും പലര്‍ക്കും രോഗം വളരെക്കൂടുതലായതിനാല്‍ മാറ്റാന്‍ സാധിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് ആശുപത്രിയില്‍ വെള്ളം കയറിയത്. അപ്പോള്‍ തന്നെ 30 പേരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി എംഡി പ്രഥ്വി മോഹന്‍ദാസ് പറഞ്ഞു. ബുധനാഴ്ച രാവിലെയായപ്പോഴേക്കും വൈദ്യുതി നിലച്ചിരുന്നു. ജനറേറ്ററുകളും കേടായി. വെന്റിലേറ്റര്‍ അടക്കം സകല ഉപകരണങ്ങളും പ്രവര്‍ത്തിക്കാതായി. ജീവനക്കാരുടെ സഹായത്തോടെ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹം പറഞ്ഞു. 700 രോഗികളില്‍ 350 പേരെ മറ്റാശുപത്രികളിലേക്ക് മാറ്റാന്‍ കഴിഞ്ഞു. ദുരന്തം നടന്ന ആശുപത്രി സംസ്ഥാന ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു.
രോഗികളെ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സയ്ക്കായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണക്ക് മന്ത്രി അടിയന്തിര നിര്‍ദ്ദേശം നല്കി. എംഐഒടി ആശുപത്രിയില്‍ കഴിയുന്നവരുടെ വിദഗ്ധ ചികിത്സയ്ക്കായ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൂടാതെ രോഗികളുടെ മരണം സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുള്ളതിനാല്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജെ. രാധാകൃഷ്ണ അറിയിച്ചു.
ചെന്നൈ ദുരിതബാധിതരെ
സഹായിക്കുക: സേവാഭാരതി
ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ ദേശീയ സേവാ ഭാരതി അഭ്യര്‍ത്ഥിച്ചു. ലക്ഷക്കണക്കിന് പേരെ ദുഃഖത്തിലും ദുരിതത്തിലും ആഴ്ത്തിയ പ്രകൃതിദുരന്തം എല്ലാവരേയും ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കനത്തതോതിലുണ്ടായ ജീവഹാനിയും സാമ്പത്തികനാശവും ചിന്തിക്കാനാവാത്തത്ര വലുതാണ്. അനേകം പേര് മരിക്കുകയോ ഗുരുതരമായി പരിക്കേറ്റവരാകുകയോ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ വീടില്ലാത്തവരായി. ജീവഹാനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷമപരിതഃസ്ഥിതിയില്‍ ദുരിതമനുഭവിക്കുന്ന നമ്മുടെ ഈ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കുകയെന്നത് ഭാരതപൗരന്മാരായ നമ്മുടെ കര്‍ത്തവ്യമാണെന്ന് സേവാ ഭാരതി ഓര്‍മ്മിപ്പിച്ചു.
ദുരന്തമുണ്ടായ ഉടന്‍തന്നെ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി എന്നത് ആശ്വാസകരമായ വസ്തുതയാണ്. ദുരിതബാധിതക്കര്ക്ക് ആവുന്നത്ര സഹായങ്ങള്‍ എത്തിക്കാനായി സര്‍ക്കാരുകള്‍ എല്ലാ പരിശ്രമങ്ങളും നടത്തിവരുന്നുണ്ട്.
ദുരിതത്തിലകപ്പെട്ട ജനങ്ങള്‍ക്ക് വിവിധ സേവനങ്ങളെത്തിക്കുന്ന ദൗത്യം രാഷ്ട്രീയ സേവാഭാരതി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ്.
സേവാഭാരതിയുടെ ചുമതലക്കാരും സന്നദ്ധപ്രവര്‍ത്തകരും വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്. ദുരിതത്തില്‍പ്പെട്ട ഓരോരുത്തരുടേയും അടുത്ത് സേവനമെത്തിക്കാനുള്ള പരിശ്രമത്തിലാണവര്‍.
ഈ സേവന കര്‍ത്തവ്യത്തില്‍ പങ്കാളിയാകാന്‍ സംഭാവനകള്‍ താഴെപ്പറയുന്ന വിലാസങ്ങളില്‍ ലഭ്യമാക്കാന്‍ രാഷ്ട്രീയ സേവാ ഭാരതിയ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഋഷിപാല്‍ ദാഡ്വാള് അഭ്യര്‍ത്ഥിച്ചു. ‘SEVABH-ARATHI TAMILNADU’
Andra Bank, Chetpet Branch, Chennai, Account No. 078410011014427, IFS Code ANDആ000784, micr code- 600011005. സംഭാവനയ്ക്ക് 80 ജി പ്രകാരം ഇന്‍കം ടാക്സ് ആനുകൂല്യം ലഭിയ്ക്കും. ഡിഡിയും ചെക്കുകളും SEVABHARATHI TAMILNADU വിന്റെ പേരില്‍ തയ്യാറാക്കി ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിലും എത്തിക്കാം. വിലാസം: മാധവ നിവാസ്, എളമക്കര. പി.ഒ, കൊച്ചി 682 026.
ദുരിതാശ്വാസ സഹായ ശേഖരണം
നാളെ മുതൽ 13 വരെ
കൊച്ചി: ചെന്നൈ ദുരന്തമഴയിലും വെള്ളപ്പൊക്കത്തിലും പെട്ടവരെ സഹായിക്കാൻ സേവാഭാരതി നടത്തുന്ന ദുരിതാശ്വാസ സഹായ ശേഖരണം കേരളത്തിൽ നാളെ മുതൽ 13 വരെ നടക്കും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രവർത്തകരും വിവിധക്ഷേത്ര സംഘടനാ പ്രവർത്തകരും സംസ്ഥാന വ്യാപകമായി ശേഖരിക്കുന്ന സഹായം തമിഴ്നാട് ഘടകത്തിന് കൈമാറും. പ്രവർത്തകർ വീടുവീടാന്തരം കയറിയും നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ചും സഹായം ശേഖരിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: