തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് നടത്തിയ ആരോപണത്തിന് പിന്നിലെ ഗൂഢശക്തി ആരെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ഇന്നും നിയമസഭ സ്തംഭിച്ചു. ഗൂഢശക്തിയാരെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ അത് പുറത്ത് വിടാനാവില്ലെന്നാണ്, ശൂന്യവേളയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഉന്നയിച്ച ഉപക്ഷേപത്തിന് മന്ത്രി ഷിബു ബേബിജോണ്‍ മറുപടി നല്‍കിയത്.
യു.ഡി.എഫ് വിട്ട് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന കേരള കോണ്‍ഗ്രസ് ബി അംഗം കെ.ബി. ഗണേശ് കുമാറിനെയും മറുപടിപ്രസംഗത്തില്‍ ഷിബു വിമര്‍ശിച്ചു. രണ്ട്മൂന്ന് വര്‍ഷം മുമ്പ് വി.എസിനെതിരെ മോശം പരാമര്‍ശം നടത്തിയ ചില വികലമനസുള്ളവര്‍ പ്രതിപക്ഷത്തോടൊപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. കിളിരൂരിലെ വി.ഐ.പി ആരെന്ന് പ്രതിപക്ഷനേതാവ് പറയുമോ എന്ന് ചോദിച്ച് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച മന്ത്രി, സംശയം പുറത്ത് പറയാതിരിക്കുന്നതില്‍ പ്രതിപക്ഷനേതാവിനെ താന്‍ മാതൃകയാക്കുകയാണെന്നും പറഞ്ഞു. ഗൂഢശക്തിയെ കണ്ടുപിടിക്കാന്‍ ശ്രമമുണ്ടാകുമെന്നും ഉത്തമബോദ്ധ്യം വരുമ്പോള്‍ പ്രതിപക്ഷനേതാവിനെ അറിയിക്കുമെന്നും ഷിബു വ്യക്തമാക്കി. ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലേക്ക് നീങ്ങി. ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢശക്തിയുണ്ടെന്ന് പറഞ്ഞ മന്ത്രി ഷിബു ബേബിജോണ്‍ അതാരെന്ന് വെളിപ്പെടുത്താതെ നിയമസഭാംഗങ്ങളെ മുഴുവന്‍ സംശയമുനയില്‍ നിറുത്തുന്നത് ഖേദകരമാണെന്ന് വി.എസ് പറഞ്ഞു. കഴിഞ്ഞദിവസം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടവേ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മന്ത്രി അതാരെന്ന് വെളിപ്പെടുത്തിയില്ല. ഒരു ഘട്ടത്തില്‍ മന്ത്രി അത് പറയാന്‍ മുതിര്‍ന്നെങ്കിലും സഹമന്ത്രിമാരായ ആര്യാടന് മുഹമ്മദും അനൂപ്ജേക്കബും ചേര്‍ന്ന് വിലക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: