ആലപ്പുഴ: മതേതരത്വം കൊട്ടിഘോഷിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുഖംമൂടി മറനീക്കി. പിഡിപി, എസ്ഡിപിഐ തുടങ്ങിയ മത വര്‍ഗ്ഗീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തുടങ്ങിയ അവിശുദ്ധ സഖ്യം കോണ്‍ഗ്രസും സിപിഎമ്മും ഊര്‍ജ്ജിതമായി തുടരുകയാണ്. പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, ആലപ്പുഴ നഗരസഭ എന്നിവിടങ്ങളിലാണ് സ്വന്തം അണികളെപ്പോലും വിഡ്ഢികളാക്കി സിപിഎമ്മും കോണ്‍ഗ്രസും മതതീവ്രവാദ സംഘടനകളുമായി അധികാരത്തിനായി കൈകോര്‍ത്തത്. അമ്പലപ്പുഴ വടക്കുപഞ്ചായത്തില്‍ സിപിഎം ഭരണം നടത്തുന്നത് പിഡിപി പിന്തുണയോടെയാണ്. ആലപ്പുഴ നഗരസഭയിലും പിഡിപി, സിപിഎമ്മിനൊപ്പമാണ്.
പുന്നപ്ര തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എസ്ഡിപിഐയുമായി കൈകോര്‍ക്കാന്‍ മത്സരിക്കുകയായിരുന്നു. ആദ്യം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പുകളില്‍ സിപിഎമ്മുകാരുടെ അഭ്യര്‍ത്ഥന പ്രകാരം എസ്ഡിപിഐ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ എസ്ഡിപിഐ പിന്തുണയോടെ ഭരണം നടത്താന്‍ തയ്യാറല്ലെന്ന് സിപിഐ വ്യക്തമാക്കിയതോടെ ഗതികെട്ട് സിപിഎമ്മും വഴങ്ങി. ഒടുവില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചൊഴിഞ്ഞു.
അന്ന് സിപിഎമ്മിന്റെ എസ്ഡിപിഐയുടെ ബന്ധത്തിനെതിരെ പ്രസ്താവനകളിറക്കിയ കോണ്‍ഗ്രസ് പിന്നീട് എസ്ഡിപിഐയുമായി കൈകോര്‍ത്ത് പരിഹാസ്യരായി. സിപിഎം വിമതനെ കോണ്‍ഗ്രസും എസ്ഡിപിഐയും പിന്തുണച്ച് വൈസ് പ്രസിഡന്റാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെ ഘടകകക്ഷികളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കാലങ്ങളായി മുസ്ലീം മതതീവ്രവാദ സംഘടനകള്‍ യുഡിഎഫിനൊപ്പമാണ്. എന്നാല്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മറികടന്ന് സിപിഎമ്മിന് ഇവരുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചു.
എസ്ഡിപിഐക്കും പിഡിപിക്കും പല തദ്ദേശ സ്ഥാപനങ്ങളിലും അക്കൗണ്ട് തുറക്കാന്‍ സാധിച്ചതും സിപിഎമ്മുമായുള്ള അവിശുദ്ധ സഖ്യം മൂലമാണ്. കോഴിക്കോട്ട് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് മുസ്ലിം മത തീവ്രവാദ സംഘടനകളുമായി രഹസ്യ ചര്‍ച്ച നടത്തിയതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎം നേരിടുക രാജ്യവിരുദ്ധ ശക്തികളുടെയും മതഭീകരവാദികളുടെയും പിന്തുണയോടെയായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: