കൊച്ചി : ശബരിമലയില്‍ സന്നിധാനം, പമ്പ, കാനനപാത, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം അനിവാര്യമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമല വനത്തില്‍ ചരിഞ്ഞ ആനകളുടെ ആന്തരികാവയവങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന ഗവണ്മെന്റ് പ്ലീഡറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍ പുണ്യം പൂങ്കാവനം പദ്ധതിയും മിഷന് ഗ്രീന്‍ പദ്ധതിയും പൂര്‍ണ്ണതോതില്‍ ഫലപ്രദമല്ലെന്നാണ് വ്യക്തമാകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരുന്ന ഭക്തരുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ശുദ്ധജലമെന്ന് വിശ്വസിക്കാവുന്ന കുടിവെള്ളം ലഭ്യമാക്കാന്‍ മറ്റു മാര്‍ഗ്ഗമുണ്ടായാല്‍ ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മല കയറുമ്പോഴും ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോഴുമൊക്കെ കുടിവെള്ളം ഭക്തര്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് നിരോധനം സാധ്യമാകും. കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ഉന്നതാധികാര സമിതി, സംസ്ഥാന സര്‍ക്കാര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവര്‍ അഭിപ്രായം അറിയിക്കണമെന്നും ഡിസംബര്‍ ഏഴിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: