കാസര്‍കോട്: ചട്ടഞ്ചാല്‍ കാവുംപള്ളം ശ്രീധര്‍മ്മശാസ്ത ഭജന മന്ദിരത്തിനും അയ്യപ്പഭക്തര്‍ക്കും നേരെയുണ്ടായ അക്രമത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അപലപിച്ചു.
സമാധാനപരമായി ശരണഘോഷം മുഴക്കി, അയ്യപ്പ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കവേയാണ് യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ ഭജനമന്ദിരത്തില്‍ പ്രവേശിച്ച് തേര്‍വാഴ്ച്ച നടത്തിയത്. സ്വതന്ത്രമായി ആരാധന നടത്തുവാന്‍ ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന അവകാശത്തെയാണ് അക്രമികള്‍ ധ്വംസിച്ചത്.
അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇടതുവലതു മുന്നണികളുടെ നേതാക്കള്‍ കേരളത്തില്‍ ഹൈന്ദവാരാധനാലയങ്ങള്ക്കു നേരെയുണ്ടാകുന്ന അക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ വ്യക്തി വിദ്വേഷം മൂലമുണ്ടാകുന്ന അക്രമങ്ങള്‍ പോലും ഹിന്ദു സമൂഹത്തിന്റെ മേല്‍കെട്ടി വെക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരളത്തില്‍ ഹൈന്ദവാരാധാനാലയങ്ങള്ക്കു നേരെയുണ്ടാകുന്ന ആസൂത്രിതമായ അക്രമങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ പോലും കൂട്ടാക്കുന്നില്ല.
ശബരിമല മണ്ഡലകാലത്ത് നടന്ന അക്രമത്തെ ഗൗരവമായാണ് കാണുന്നത്. അക്രമികള്‍ക്കു നേരെ നടപടിയുണ്ടായില്ലെങ്കില്‍ മുഴുവന്‍ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഭജന മന്ദിരത്തിന് നേര്‍ക്ക് 25 ലധികം വരുന്ന മത തീവ്രവാദ സംഘം അക്രമണം നടത്തിയിരുന്നു. ബൈക്കുകളിലെത്തിയ സംഘം യാതൊരു പ്രകോപനവും കൂടാ തെ ഭജന മന്ദിരത്തിലേക്ക് ഇരച്ച് കയറുകയും അക്രമണം നടത്തുകയുമാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: