കൊച്ചി: ദേവികുളം കൊട്ടക്കാമ്പൂര്‍, വട്ടവട വില്ലേജുകളിലെ പട്ടിക ജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത കേസില്‍ ജോയ്സ് ജോര്‍ജ് എം.പിയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൂന്നാര്‍ എ.എസ്.പി മെറിന് ജോസഫ് നടത്തി വരുന്ന അന്വേഷണത്തിന് ഇടുക്കി എസ്.പി മേല്‍നോട്ടം വഹിക്കണമെന്നും എല്ലാമാസവും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എ.എസ്.പി ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ ഉത്തരവിട്ടു. ഇതുവരെ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കി ആദ്യ റിപ്പോര്‍ട്ട് ജനുവരി അഞ്ചിന് സമര്‍പ്പിക്കണം.
ഈ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല സ്വദേശി മുകേഷ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസിലെ ഒന്നാം പ്രതിയും ജോയ്സ് ജോര്‍ജിന്റെ പിതാവുമായ ജോര്‍ജ് പട്ടികജാതിക്കാര്‍ക്ക് പട്ടയമായി ലഭിച്ച ഭൂമി പവര്‍ ഒഫ് അറ്റോര്‍ണിയിലൂടെ കൈക്കലാക്കിയെന്നും പിന്നീട് ഭൂമി മകനും മരുമകളുമുള്പ്പെടെയുള്ളവര്ക്ക് എഴുതിക്കൊടുത്തുവെന്നുമാണ് കേസ്. ജോയ്സ് ജോര്‍ജിനു പുറമേ ജോര്‍ജി ജോര്‍ജ്, അനൂപ, മേരി ജോര്‍ജ് എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്.
ചകഌയാന് സമുദായാംഗങ്ങളായ ലക്ഷ്മി, ബാലന്, ഗണേശന് എന്നിവരില്‍ നിന്ന് ജോര്‍ജ് ഭൂമി തട്ടിയെടുത്തെന്നാണ് മുകേഷിന്റെ പരാതി. സമാനമായ മൂന്നു പരാതികള്‍ കൂടിയുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ കേസില്‍ ഇടുക്കി ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പട്ടിക ജാതി വിഭാഗക്കാരായ കുട്ടികള്‍ക്കു വരെ കൈവശം ഭൂമിയുണ്ടെന്ന് കാണിച്ച് പട്ടയത്തിന് അപേക്ഷ നല്‍കിയെന്നും അപേക്ഷ നല്കിയ ദിവസം തന്നെ പട്ടയം അനുവദിച്ചുവെന്നും പറയുന്നുണ്ട്. ഇങ്ങനെ ലഭിച്ച ഭൂമി നിരക്ഷരരായ പട്ടികജാതിക്കാരില്‍ നിന്ന് പവര്‍ ഒഫ് അറ്റോണി എഴുതി വാങ്ങി മൂന്നു വര്‍ഷത്തിനു ശേഷം ജോര്‍ജ് മകന് ജോയ്സ് ജോര്‍ജ് എം.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയെന്നാണ് പരാതി.
ഹര്‍ജി പരിഗണിക്കവെ അന്വേഷണം തൃപ്തികരമല്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലിയും കോടതിയില്‍ ബോധിപ്പിച്ചു. ഇടുക്കി കളക്ടറുടെ റിപ്പോര്‍ട്ടിലെ കുട്ടികള്‍ക്കും മറ്റും പട്ടയം അനുവദിച്ചുവെന്ന ഭാഗം പരിശോധിച്ചാല്‍ തട്ടിപ്പു നടന്നതായി സാമാന്യ ബോധമുള്ള ആര്‍ക്കും വ്യക്തമാകും. ആ നിലയ്ക്ക് അന്വേഷണം ഫലപ്രദമാകണമെന്നും നടപടികള്‍ കടലാസില്‍ ഒതുങ്ങാതെ കുറ്റക്കാരെ പിടികൂടണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: