ഹരിപ്പാട്: വ്യാജ നമ്പര്‍ പതിച്ച മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന 1650 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം രാത്രി ഒന്‍പതുമണിയോടെ കരുവാറ്റ ടിബി ജങ്ഷനു വടക്കുഭാഗത്ത് മിനിലോറി നിര്‍ത്തിയിട്ടിരിക്കുന്നതില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് അമ്പതു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയത്.
കാലി മീന്ബോക്സിനടിയിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന നൂറനാട് സ്വദേശി ബിജു (35)നെ കസ്റ്റഡിയിലെടുത്തു. മാവേലിക്കര, നൂറനാട് ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായി അങ്കമാലി സ്വദേശിയായ ഒരാള്‍ തോട്ടപ്പള്ളിയില്വച്ചാണ് സ്പിരിറ്റ് കൈമാറിയതെന്ന് ബിജു മൊഴി നല്കി.
ഇയാള്‍ക്കെതിരെ നൂറനാട്, മാവേലിക്കര റേഞ്ചുകളില്‍ നിരവധി സ്പിരിറ്റ്കേസുകള് നിലവിലുണ്ട്. ക്രിസ്്മസ്, പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമാക്കിയാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നാണ് വിവരം. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്നിവരുടെ സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എ. ജോസ്പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിയേഷ്, റെനി, ഗോപന്, ശരത്, എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: