കോഴിക്കോട്: ഇന്ന് രാവിലെ 7ന് സ്റ്റാര്‍ട്ടറുടെ തോക്കില്‍ നിന്ന് ആദ്യ വെടി പൊട്ടുന്നതോടെ അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്കൂള്കായികമേക്ക് തുടക്കമാകും. സീനിയര്‍ ആണ്‍കുട്ടികളുടെ 500 മീറ്ററിന് പിന്നാലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററും നടക്കും. ആദ്യദിനം 18 ഫൈനലുകളാണ് അരങ്ങേറുന്നത്.
നിലവിലെ ഓവറോള്‍ ചാമ്പ്യന്മാരായ എറണാകുളവും രണ്ടാം സ്ഥാനക്കാരായ പാലക്കാടും തമ്മിലായിരിക്കും ഇത്തവണത്തെയും പോരാട്ടം. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസും മാര്‍ബേസില്‍ എച്ച്എസ്എസും മാതിരിപ്പിള്ളി ഗവ. വിഎച്ച്എസ്എസും എറണാകുളത്തിനായി ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങും. ഇവര്‍ക്ക് പിന്തുണയുമായി മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ ഏഴ് താരങ്ങളും. പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളുടെ കരുത്തിലാണ് പാലക്കാട് ഇറങ്ങുന്നത്. രണ്ട് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനായി പാലക്കാടും നിലനിര്‍ത്താന്‍ എറണാകുളവും പൊരുതുമ്പോള്‍ ട്രാക്കിലും ഫീല്‍ഡിലും പോരാട്ടത്തിന് കരുത്തേറും. ജില്ലകളുടെ കായിക കിരീടത്തിനായുള്ള പോരാട്ടത്തേക്കാള്‍ വീറും വാശിയും ഏറ്റുക ചാമ്പ്യന്‍ സ്കൂള്‍ പട്ടത്തിനുള്ള പോരിലാണ്. ഇതില്‍ മുന്നിട്ടുനില്‍ക്കുന്നത് കോതമംഗലത്തെ സെന്റ് ജോര്‍ജും മാര്‍ബേസിലും.
രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തുന്നതോടെ മേള ആരംഭിക്കും. വൈകിട്ട് 3.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ വി.കെ. സി.മമ്മദ് കോയ, എം.കെ. രാഘവന് എം.പി, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കും. സ്കൂള്‍ കുട്ടികളുടെ കലാപ്രകടനങ്ങളും കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളും ഉണ്ടാകും.മേളയുടെ ഭക്ഷണപ്പന്തല്‍ ഒരുക്കിയിരിക്കുന്നത് ദേവഗിരി സാവിയോ സ്കൂളിലാണ്. ഗ്രൗണ്ടില്‍ നിന്നും കുട്ടികളെ ഭക്ഷണപ്പന്തലില്‍ എത്തിക്കുന്നതിന് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളില്‍നിന്നും വരുന്ന അത്ലറ്റുകള്‍ക്ക് പട്ടണത്തിലും സമീപപ്രദേശത്തുളള 13 സ്കൂളുകളിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മേളയുടെ സമാപന സമ്മേളനം ഡിസംബര്‍ എട്ടിന് വൈകുന്നേരം 4.30ന് നടക്കും. മേയര്‍ വി.കെ.സി. മമ്മദ്കോയയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: