കേരള-കേന്ദ്ര സര്‍ക്കാരുകള്‍ കാല്‍നൂറ്റാണ്ടായി തട്ടിക്കളിച്ച വിഴിഞ്ഞം തുറമുഖത്തിന് ഇന്ന് തറക്കല്ലിടുകയാണ്. തിരുവനന്തപുരത്തിന്റെ സമഗ്രവികസനം എന്നതിലുപരി കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും അഭിമാനസ്ഥാപനമായി ഈ തുറമുഖം മാറുമെന്നകാര്യത്തില്‍ സംശയമില്ല. കേരള വികസനത്തിന്റെ ഭാഗമായി ഉയരുന്ന തുറമുഖമാണിതെന്ന അവകാശത്തിന് അടിസ്ഥാനമില്ല.
തുറമുഖം വരുന്നതോടെയാണ് കേരളം വികസനത്തിന്റെ കൊടുമുടിയിലേക്ക് ഉയരാന്‍ പോകുന്നത്. ഈ പദ്ധതിയോടാണ് കേരളം ഭരിച്ചവരും ഇന്നലെവരെ കേന്ദ്രം ഭരിച്ചവരും അലംഭാവം കാട്ടിയത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഒന്നുകൊണ്ടുമാത്രമാണ് ഇപ്പോഴെങ്കിലും വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടുന്ന സ്ഥിതിയിലെത്തിയത്. കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടാനാണ് അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കുമ്പോള്‍ പ്രഖ്യാപിച്ചത്. 1000 ദിവസംകൊണ്ട് തുറമുഖം പ്രവര്ത്തസജ്ജമാകുമെന്നാണ് അദാനി അറിയിച്ചിരുന്നത്.
ലാന്റ് ലോഡ് പോര്‍ട്ട് മാതൃകയില്‍ വികസിപ്പിച്ചെടുക്കുന്ന വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ മള്‍ട്ടി പര്‍പ്പസ് സീപോര്‍ട്ട് കേരളത്തിന്റെ പ്രമുഖ പദ്ധതിയാണ്. കേരള സര്‍ക്കാര്‍ രൂപീകരിച്ച ഗവണ്മെന്റ് കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ മള്‍ട്ടി പര്‍പ്പസ് സീ പോര്‍ട്ട് ലിമിറ്റഡ് (വിഐഎസ്എല്‍) ആണ് ഈ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി.
വിഴിഞ്ഞം കിഴക്കുപടിഞ്ഞാറ് ഷിപ്പിംഗ് ആക്സിസിന്റെയും മുഖ്യ അന്താരാഷ്ട്ര കടല്പ്പാതയുടെയും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ്. പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞം അന്തര്‍ദേശീയ കപ്പല്‍പാതയുടെ സമീപത്താണ്. അതിനാല്‍ സൂയസ് കനാല്‍ വഴി കടന്നുപോകുന്ന കപ്പലുകളുടെ 50 ശതമാനമെങ്കിലും (ഏതാണ്ട് 20000എണ്ണം) വിഴിഞ്ഞത്ത് അടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
വിഴിഞ്ഞം പൂര്‍ത്തിയാക്കി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങള്‍ക്ക് ഭാരതത്തില്‍നിന്ന് കടുത്ത മത്സരത്തെ നേരിടേണ്ടിവരും. ഇത് കേരളത്തില്‍ മാത്രമല്ല ഭാരതം ഒട്ടാകെ തന്നെ കച്ചവട-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കും. ഇതുവഴി ഭാരതത്തിന് പ്രതിവര്‍ഷം പത്തുകോടി യുഎസ് ഡോളറിലധികം വിദേശനാണ്യമായി സംരക്ഷിച്ചു വെയ്ക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. തുറമുഖത്തിന് ഒരു നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ 20 മീറ്ററിലേറെ ആഴമുണ്ട്. വളരെ കുറച്ചു മാത്രമേ ഡ്രഡ്ജിംഗും അറ്റകുറ്റപ്പണികളും ആവശ്യമായി വരുകയുള്ളു. റെയില്‍പാത 10 കി.മീറ്റര്‍ അടുത്തുണ്ട്. റോഡ് -നെറ്റ്വര്ക്കുകളിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റര്‍ മാത്രം. വിമാനത്താവളവും അടുത്താണ്.
ഈ തുറമുഖ നിര്‍മ്മാണത്തിന് ഭൂമി ഒഴിപ്പിച്ചെടുക്കേണ്ട ആവശ്യമില്ല. പരിസ്ഥിതി വനം മന്ത്രാലയം പരിസ്ഥിതി സംബന്ധമായതും തീരദേശമേഖല സംബന്ധമായതുമായ അംഗീകാരം നല്‍കിയിട്ടുണ്ട്. പരമാവധി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കിക്കൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് പദ്ധതിയില്‍ മുഖ്യപങ്കാളിയായത്. വിഴിഞ്ഞം പദ്ധതിയുടെ ആകെ പ്രോജക്ട് തുക ഏകദേശം 7000 കോടി രൂപയോളം വരും. പി.പി.പി. ടെണ്ടറില്‍ ഫണ്ട് നല്കുന്ന ജോലികളായ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം, ഇതുമായി ബന്ധപ്പെട്ട ഡ്രഡ്ജിംഗ്, ബ്രേക്ക് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നിവയ്ക്ക് അത്യാവശ്യമായി വരുന്ന മറ്റ് ജോലികള്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് പ്രോക്യുര്‍മെന്റ് കോണ്‍ട്രാക്ട് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഡ്രഡ്ജിംഗ് വീണ്ടെടുക്കല്‍, കണ്ടെയ്നര്‍ ആന്റ് ക്രൂയിസ് ബര്‍ത്ത്, ഉപരിഘടനാപരമായ ഉപകരണങ്ങള്‍ മുതലായ അവശേഷിക്കുന്ന തുറമുഖ പശ്ചാത്തല വികസന ജോലികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കി. പ്രൈവറ്റ് ഡവലപ്പര്‍ കം ഓപ്പറേറ്ററെ (കണ്‍സെഷനര്‍) 40 വര്‍ഷത്തെ കണ്സെഷന് സമയത്തേക്ക് ആഗോള ലേലം വഴി കണ്ടെത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്സഷന് സമയം 40 വര്‍ഷം എന്നുള്ളത് 20 വര്‍ഷത്തേക്കുകൂടി നീട്ടാന്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഈ പ്രോജക്ടിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റോഡ് ബന്ധങ്ങള്‍, ബായ്ക്കപ്പ്, ട്രക്ക് ടെര്‍മിനല്‍ എന്നിവ പൂര്‍ത്തിയാക്കി. വെയര്‍ഹൗസ് പൂര്‍ത്തിയായി വരുന്നു. റെയില്‍ കണക്ടിവിറ്റി ആരംഭിക്കേണ്ടതുണ്ട്.
വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നു. ജലവിതരണ ജോലികളില്‍ ഈ പ്രോജക്ടിലേക്കുള്ള മൂന്ന് എംഎല്‍ഡി ജലവിതരണ സംവിധാനം പൂര്‍ത്തിയായി. ഇതിനാവശ്യമായ 15 എംഎല്‍ഡി ജലം തദ്ദേശവാസികള്‍ക്കായി വിതരണം ചെയ്യുന്നു. ദ്രുതഗതിയില്‍ ഇപ്പോള്‍തന്നെ അദാനി ഗ്രൂപ്പ് പ്രവര്‍ത്തിച്ചുതുടങ്ങി. പദ്ധതികള്‍ തുടങ്ങിയാലും പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച കാലം നീട്ടികൊടുക്കുക എന്നതാണ് നമ്മുടെ പതിവ്. ഇക്കാര്യത്തില്‍ അതുണ്ടാകില്ല എന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ കേരളത്തിന്റെ മുന്നേറ്റത്തിന് വിഴിഞ്ഞം ഇടയാക്കുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: