ന്യൂദല്‍ഹി: കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പും വിജ്ഞാന് ഭാരതിയും സംയുക്തമായി നടത്തുന്ന അന്തര്‍ദ്ദേശീയ സയന്‍സ് ഫെസ്റ്റിവലിന് ഇന്ന് ദല്‍ഹിയില്‍ തുടക്കം. ദല്‍ഹി ഐഐടി ക്യാമ്പസില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ 3000 ശാസ്ത്രജ്ഞരുള്പ്പെടെ 4000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 10.30ന് കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോ.ഹര്ഷവര്ദ്ധന് ഉദ്ഘാടനം നിര്‍വഹിക്കും.
രണ്ടായിരത്തോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സയന്‍സ് പ്രാക്ടിക്കലിന്റെ പ്രദര്‍ശനവും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കും. വിവിധ ശാസ്ത്രസ്ഥാപനങ്ങളുടെ 250ഓളം സ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഭാരതത്തിന്റെ സംഭാവനകള്‍ വിളിച്ചോതുന്ന സ്റ്റാളുകളുമുണ്ട്. മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് ഗ്രാമങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍ എന്നീ പദ്ധതികളുടെ പ്രോത്സാഹനമായി സയന്‍സ് ഫെസ്റ്റിവല്‍ മാറുമെന്ന് വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറഞ്ഞു.
യുവശാസ്ത്രജ്ഞയുടെ സമ്മേളനം, ടെക്നോ-ഇന്‍ഡസ്ട്രിയല്‍ എക്സ്പോ, ശാസ്ത്രസിനിമാ മേള, ശാസ്ത്രപ്രദര്‍ശനം, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ നാലു ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി നടക്കും. ഡിസംബര്‍ 8ന് മേള സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: