ന്യൂദല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വന്‍അഴിമതിയാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സോളാര്‍ അഴിമതിക്കേസില്‍ അഞ്ചരക്കോടി രൂപ മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പ്രസ്താവിച്ചു.
ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടമായെന്നും ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വിഷയത്തില്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം. പാര്‍ലമെന്റിന്റെ സുഗമമായ നടപടികള്‍ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്, ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
അഴിമതിരഹിത ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പാര്‍ട്ടി പിന്തുടരുന്നത്. എന്നാല്‍ അഴിമതിയെ എക്കാലത്തും പ്രോത്സാഹിപ്പിക്കുന്ന നിലപാടും നയങ്ങളുമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിക്കുന്നതെന്ന് കേരളത്തിലെ സര്‍ക്കാരിനെ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങിനെതിരായ അഴിമതിക്കേസ് അന്വേഷണത്തിനെതിരായ നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചുപോരുന്നത്. കള്ളപ്പണക്കേസില്‍ അവരുടെ പിന്തുണ വീരഭദ്രസിങിന് നല്‍കുകയാണ്. ഉത്തരാഖണ്‍് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി മദ്യമാഫിയയില്‍ നിന്നും പണം വാങ്ങിയ സംഭവത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി മൗനത്തിലായിരുന്നു. കള്ളപ്പണത്തിനെതിരെ പാര്‍ലമെന്റില്‍ ബഹളം കൂട്ടുന്ന കോണ്‍ഗ്രസ് അവരുടെ കാലത്തെ കേന്ദ്രമന്ത്രിയായിരുന്ന പരിണീത് കൗറിന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. അഴിമതി സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാടാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 2ജി, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫഌറ്റ് കേസുകളിലെല്ലാം തുടരുന്ന മൗനമാണ് കേരളത്തിലെ സോളാര്‍ കേസിലും രാഹുല്‍ഗാന്ധി തുടരുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: