തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്നും ആരംഭിച്ച സമത്വമുന്നേറ്റയാത്രക്ക് ഇന്ന് സമാപനം. ശംഖുംമുഖം കടപ്പുറത്ത് ഇന്ന് നടക്കുന്ന മഹാസമ്മേളനത്തോടെയാണ് യാത്രയുടെ സമാപനം.
വൈകുന്നേരം മൂന്നിന് പതിനായിരങ്ങള്‍ അണിനിരക്കുന്ന സമ്മേളനത്തെ വെള്ളാപ്പള്ളി നടേശന് അഭിസംബോധനചെയ്യും. സമത്വമുന്നേറ്റ ജാഥാ മുഖ്യരക്ഷാധികാരി ജി.മാധവന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. സോമന്, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബാബു, യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമണ്‍കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സംസാരിക്കും. ഹിന്ദുസമൂഹത്തിലെ വിവിധ സാമുദായിക സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
സമത്വമുന്നേറ്റ യാത്ര ഇന്നലെ രാവിലെ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ എത്തിച്ചേര്‍ന്ന യാത്രയെ നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിച്ചു. കിഴക്കേകോട്ടയില്‍ എത്തിയ യാത്രയെ എസ്എന്‍ഡിപി തിരുവനന്തപുരം താലൂക്ക് യൂണിയന് ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ വെള്ളാപ്പള്ളി നടേശന് നാളികേരം ഉടച്ച് ജാഥയുടെ സമാപനം പൂര്‍ത്തിയാക്കി.
നായാടി മുതല്‍ നമ്പൂതിരിവരെ ഒന്നിക്കണം എന്ന ആശയവുമായി സമാപനസമ്മേളനത്തില്‍ പുതിയ രാഷ്ടീയപാര്‍ട്ടി രൂപീകരണം വെള്ളപ്പള്ളി നടേശന് പ്രഖ്യാപിക്കും. സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിന് യോഗക്ഷമസഭയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് രക്ഷാധികാരി പ്രൊഫ. കെ. കൃഷ്ണന്‍നമ്പൂതിരിയും അഖിലേന്ത്യാ ബ്രാഹ്മിണ്‍ അസോസിയേഷന് പ്രസിഡന്റ് എസ്. ശങ്കരനാരായണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: