ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നത്തില്‍ ലോക്സഭയില്‍ കേരള-തമിഴ്നാട് എംപിമാര്‍ തമ്മില്‍ വാക്കേറ്റം. അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ ആന്റോ ആന്റണി എംപി ലോക്സഭയില്‍ വിഷയം ഉന്നയിച്ചതോടെ തമിഴ്നാട് എംപിമാര്‍ രംഗത്തെത്തി. ഇതോടെ കേരള എംപിമാരും എതിര്‍വാദങ്ങളുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് സഭ ബഹളത്തില്‍ കലാശിച്ചു.
പുതിയൊരു അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച തമിഴ്നാട് എം.പിമാരോട് സ്പീക്കര്‍ സുമിത്രാ മഹാജന് ചോദിച്ചു.
തമിഴ്നാടിന് ജലം വിട്ടു നല്കുന്നതില് കേരളത്തിന് എതിര്‍പ്പില്ലെന്നും ഇക്കാര്യത്തില്‍ തമിഴ്നാടിന് ആശങ്ക വേണ്ടന്നും ആന്റോ ആന്റണി എം.പി. പറഞ്ഞു. എന്നാല്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടിന്റെ സുരക്ഷയിലുള്ള ആശങ്കയാണ് കേരളം പ്രകടിപ്പിക്കുന്നത്. പുതിയൊരു അണക്കെട്ടു നിര്‍മ്മിക്കുകയെന്നതാണ് നിലവിലെ പ്രശ്നത്തിനുള്ള പരിഹാരം. ഏതെങ്കിലും സാഹചര്യത്തില്‍ അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിന്റെ കാല്‍ഭാഗത്തോളം പ്രദേശങ്ങളിലെ 35 ലക്ഷത്തോളം ജനങ്ങളും ജന്തു-സസ്യ ജാലങ്ങളും ദുരന്തത്തിന് ഇരയാകും.
ഇതാണ് സംസ്ഥാനത്തിന്റെ ആശങ്ക. ആയതിനാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് കേരളത്തിന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം, ആന്റോ ആന്റണി സഭയില്‍ ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി.കെ സിങിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ബഹളവുമായി രംഗത്തെത്തി. നിരവധി തവണ മന്ത്രി നേരിട്ട് വിശദീകരണം നല്‍കിയതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ പ്രസ്താവയും പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഉന്നയിച്ചു.
അതിനിടെ മായാവതിയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്റെ നടപടിക്കെതിരെ ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ അല്പ്പനേരത്തേക്ക് നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: