ഇരിട്ടി: പശ്ചിമഘട്ട മലനിരകള്‍ ഇടിച്ചു നിരത്തുന്ന ക്വാറി മാഫിയകളെ നിയന്ത്രിക്കാന്‍ ഭരണകൂട ഏജന്‍സികള്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഇത്തരം ക്വാറികള്‍ ദേശസാല്‍ക്കരിച്ചു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കേണ്ടത് നമ്മുടെ കുടിവെള്ള സ്ത്രോതസ്സുകളെ സംരക്ഷിക്കുന്നതിനു അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി വരെ തുറന്നു പറഞ്ഞ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ കരിങ്കല്‍ ക്വാറികള്‍ ഗവ. ഏറ്റെടുത്ത് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കണം. ഇരിട്ടി മേഖലയില്‍ ഭൂകമ്പ സാദ്ധ്യത ഉണ്ട് എന്ന് കേന്ദ്ര ജിയോളജി വകുപ്പ് കണ്ടെത്തിയ അയ്യന്‍കുന്ന്, കോളിത്തട്ടു മലനിരകളിലെ വനഭൂമിയോട് ചേര്‍ന്ന മല നിരകളില്‍ ഒരു നിയന്ത്രണവുമില്ലാതെ ആണ് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഏറെ പരിതസ്ഥിതി നാശം വിതച്ചുകൊണ്ട് മലകള്‍ ഒന്നൊന്നായി ഇല്ലാതാവുകയാണ്. ഇവ ഏറ്റെടുത്ത് നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാന ചിന്താഗതിക്കാരായ പരിതസ്ഥിതി മനുഷ്യാവകാശ ബഹുജന പ്രസ്ഥാനനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനും ആര് പി എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ലുക്മാന് പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജനു വെള്ളോറ, കേളോത്ത് അബ്ദുള്ള, വി. രാജേഷ്, സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: