തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ ആനൂകൂല്യങ്ങള്‍ ഈമാസം കൊടുത്തുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ഷിബു ബേബിജോണും നിയമസഭയില്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ ഈ മാസം തന്നെ തുറക്കണമെന്നാണ് ആഗ്രഹം. ഇ-ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ തീര്‍ത്ത് ആഫ്രിക്കയില്‍നിന്ന് തോട്ടണ്ടി ലഭ്യമാകാന്‍ 40 ദിവസമെങ്കിലുമെടുക്കുന്നതാണ് പ്രായോഗികതടസ്സം.
ജനുവരിയില്‍ ഉറപ്പായും ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് പി.കെ.ഗുരുദാസന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കവേ മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനല്‍കി. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ഷിബുബേബിജോണ്‍ അഭ്യര്‍ത്ഥിച്ചു. കൃത്യമായി എപ്പോള്‍ ഫാക്ടറികള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രായോഗികബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഒഴിവാക്കി.
നിയമപരമായി നല്‍കേണ്ട 65കോടിയുടെ ആനുകൂല്യങ്ങള്ക്കാവശ്യമായ തുക അനുവദിച്ചുകഴിഞ്ഞതായി മന്ത്രി ഷിബുബേബിജോണ്‍ അറിയിച്ചു. ഇതില്‍ 52 കോടി ഗ്രാറ്റുവിറ്റിക്കും 13 കോടിരൂപ മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. ട്രേഡര്‍മാരില്‍ നിന്ന് ഇവിടെ നേരിട്ട് തോട്ടണ്ടിവാങ്ങുന്നതും പരിഗണനയിലുണ്ടെങ്കിലും അത് മുമ്പ് ആരോപണത്തിന് വഴിവച്ചതിനാല്‍ സുതാര്യമായി കാര്യങ്ങള്‍ ചെയ്യണം.
കാപ്പെക്സ് വഴി 1000ടണ്‍ തോട്ടണ്ടിയേ സംഭരിക്കാനാവൂ. ഫാക്ടറികള്‍ ഒരുമാസം പ്രവര്‍ത്തിപ്പിക്കാന്‍ 3000 ടണ്‍ വേണം. 2000 ടണ്ണെങ്കിലും കിട്ടണം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 2011 12ല്‍ 288 തൊഴില്‍ദിനങ്ങള്‍ കശുവണ്ടിത്തൊഴിലാളിക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ കോര്പ്പറേഷന് അഞ്ചുവര്‍ഷം കൊണ്ട് 177 കോടി രൂപ നല്കിയപ്പോള് ഈ സര്‍ക്കാര്‍ നാലരവര്‍ഷം കൊണ്ട് 186 കോടി രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: