കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ 15-ാത് കോഴിക്കോട് ജില്ലാ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയമാണ് കലോത്സവത്തിന് വേദിയാകുന്നത്. ഇന്ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രനടന്‍ കോഴിക്കോട് നാരായണന് നായര്‍ കലോത്സവത്തിന് തിരിതെളിയിക്കും. സ്വാഗതസംഘം ചെയര്മാന് കെ.ടി. രഘുനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭാരതീയ വിദ്യാ നികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി എംജി രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി പി. നന്ദന് മാസ്റ്റര്‍, ജില്ലാ രക്ഷാധികാരി എം. മാധവന് മാസ്റ്റര്‍, ജില്ലാ അദ്ധ്യക്ഷന്‍ പി. ശങ്കരന് മാസ്റ്റര്‍, വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന്, ജനറല്‍ കണ്‍വീനര്‍ കെ.വി. ചന്ദ്രന് മാസ്റ്റര്‍, ജോയന്റ് കണ്‍വീനര്‍ എം. കൃഷ്ണദാസ് എന്നിവര്‍ സംസാരിക്കും.
ഉദ്ഘാടന സഭക്ക് ശേഷം എട്ട് വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. വേദി ഒന്ന് പവിഴത്തില്‍ ഹൈസ്കൂള്‍ വിഭാഗം നാടോടി നൃത്ത മത്സരമാണ് ആദ്യം.
വേദി രണ്ട് ഗോമേദകത്തില് എല്‍പി വിഭാഗം സംഘനൃത്തം വേദി മൂന്ന് ഇന്ദ്രനീലത്തില്‍ യുപി വിഭാഗം ഭരതനാട്യം (പെണ്), വേദി നാല് വൈഡൂര്യത്തില്‍ എല്‍പി വിഭാഗം മലയാളം പദ്യം ചൊല്ലല്‍ എന്നിവയാണ് ആദ്യമത്സരയിനങ്ങള്. വേദി അഞ്ച് പുഷ്യരാഗത്തില്‍ എല്‍പി വിഭാഗം ശാസ്ത്രീയ സംഗീതം, വേദി ആറ് മാണിക്യത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഉപകരണ സംഗീതം, വേദി ഏഴ് മരതകത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഭഗവദ് ഗീത ചൊല്ലല്‍, വേദി എട്ട് വജ്രത്തില്‍ യുപി വിഭാഗം അക്ഷരശ്ലോകം എന്നിവ ആദ്യ മത്സരയിനമാകും. വിവിധ വിഭാഗങ്ങളിലായി 59 മത്സരയിനങ്ങളാണ് ഇന്ന് നടക്കുക.
ഇന്നും നാളെയുമായി നടക്കുന്ന മേളയില്‍ 54 സ്കൂളുകളില്‍ നിന്നായി 1500 ഓളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. നാളെ വൈകിട്ട് നടക്കുന്ന സമാപന സഭയില്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: