ന്യൂദല്‍ഹി: അശ്ലീല വീഡിയോകള്‍, പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ, വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക്, യൂ ട്യൂബ് എന്നിവയടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെ നിരന്തരം നിരീക്ഷിക്കണമെന്നും നിയന്ത്രിക്കണമെന്നും സുപ്രീം കോടതി. ഇതിന് എന്തുനടപടിയെടുക്കാന് കഴിയുമെന്ന് വ്യക്തമാക്കാനും ഇത്തരം മാധ്യമങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനും ജസ്റ്റീസ് മദന്‍ ബി ലോക്കൂര്‍,യു.യു. ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സൈറ്റുകള്‍ വിലക്കണമെന്ന ആവശ്യം കോടതി തള്ളി.
കേരളത്തില്‍ ഫേസ്ബുക്ക് വഴി പെണ്‍വാണിഭം നടത്തിയതുമായി ബന്ധപ്പെട്ടതടക്കം രണ്ട് ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍. മുംബയില്‍ വാട്ട്സാപ്പ് വഴി മാനഭംഗങ്ങളുടെ വീഡിയോകള്‍ പ്രചരിപ്പിച്ചതും കൊച്ചുസുന്ദരികള്‍ എന്ന സൈറ്റുവഴി കേരളത്തില്‍ നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭവും കോടതിയില്‍ ചൂണ്ടിക്കാട്ടിയത് പ്രമുഖ സൈബര്‍ ക്രൈം വിദഗ്ധയും ആന്ധ്രയിലെ പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ നടത്തിപ്പുകാരിയുമായ സുനിത കൃഷ്ണയാണ്.
ഈ സൈറ്റുവഴി കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയ സുനിത അടുത്തിടെ നടന്ന അറസ്റ്റുകളും കോടതിയെ ധരിപ്പിച്ചു. രാഹുല്‍ പശുപാലനാണ് പെണ്‍വാണിഭത്തിനുവേണ്ടി ഈ സൈറ്റ് നടത്തിയിരുന്നത്.
മൊബൈല്‍വഴി സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നവരെ കണ്ടെത്തുക വളരെ പ്രയാസമാണെന്നും എന്നാല്‍ കമ്പ്യൂട്ടര്‍ വഴി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പിടികൂടുക താരതമ്യേന എളുപ്പമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. വാട്ട്സാപ്പ് വഴി ഷെയര്‍ ചെയ്യുന്നവ നിരീക്ഷിക്കുക എളുപ്പമല്ല, സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇത്തരം സൈറ്റുകള്‍ക്ക് എതിരെ നടപടി എടുക്കണമെന്നും അവ തടയണമെന്നും സുനിത കോടതിയോട് അഭ്യര്‍ഥിച്ചു.
കൈമാറ്റം ചെയ്യുന്നവയുടെ ഉള്ളടക്കം നിരീക്ഷിക്കാനും ഇത്തരം സൈറ്റുകളെ നിയന്ത്രിക്കാനും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൈറ്റുകള്‍ വിലക്കുക ഒരു പരിഹാരമല്ലെന്ന് വ്യക്തമാക്കിയ കോടതി ഈ ആവശ്യം തള്ളി. സൈറ്റുകള്‍ വിലക്കണമെന്നാണ് ഇപ്പോള്‍ നിങ്ങള്‍ പറയുന്നത്. മൊബൈല്‍ വിലക്കണമെന്നും പിന്നീട് നിങ്ങള്‍ പറയും.അത് ചെയ്യാന്‍ സാധ്യമല്ല. സര്‍ക്കാര്‍ നിലപാട് അറിയിക്കട്ടെ, അപ്പോള്‍ ഞങ്ങള്‍ അത് പരിഗണിക്കാം, കോടതി പറഞ്ഞു.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും പോലീസ് ഈ സൈറ്റുകള്‍ക്ക് എതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്ന് പരിശോധിക്കാന്‍ കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. മാനഭംഗങ്ങളുടെ 90 വീഡിയോകളാണ് വാട്ട്സാപ്പ് വഴി മഹാരാഷ്ട്രയില്‍ പ്രചരിക്കുന്നത്. ഇത് അന്വേഷിക്കാന്‍ കോടതി നേരത്തെ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസ് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധിക്കും. അപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കാനാണ് കേന്ദ്രത്തിനു നല്കിയ നിര്‍ദ്ദേശം. പരാതി നല്കാന് സംവിധാനമില്ലാത്ത സ്ഥിതിക്ക് ഹെല്‍പ്പ് ലൈന്‍ വേണമെന്നും സുനിത കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ സിബിഐ അന്വേഷിക്കണം, മാനഭംഗം, പീഡനം എന്നിവയടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ അടങ്ങിയ ദേശീയ രജിസ്റ്റര്‍ വേണം, സുനിത കോടതിയോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: