തിരുവനന്തപുരം:വര്‍ധിച്ചുവരുന്ന കാര്‍ഷിക ചെലവ് നിയന്ത്രിക്കാന്‍ ഉത്പാദനം വധിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി മണ്ണിന്റെ പരിപാലനം പ്രാധാന്യത്തോടെ കാണണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ മണ്ണ് പര്യവേഷണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ യുവാക്കള്‍ വ്യാപകമായി പച്ചക്കറികൃഷി രംഗത്തിറങ്ങുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി കനിഞ്ഞു നല്കിയ മണ്ണിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷിമന്ത്രി കെ.പി. മോഹനന് പറഞ്ഞു. ചെന്നൈയില്‍ ഇപ്പോഴുള്ള വെള്ളപ്പൊക്കത്തിനുകാരണം മണ്ണ് സംരക്ഷിക്കാത്തതാണെന്നും മന്ത്രി പറഞ്ഞു.
തപാല്‍ വകുപ്പ് മണ്ണിന്റെ പ്രധാന്യം ഉദ്ഘോഷിക്കുന്ന പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കെ. മുരളീധരന് എം.എല്‍.എ, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്. അജിത് കുമാര്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ.എന്‍. നന്ദ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ഡോ. കെ. പ്രതാപന്, മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന് മോഹന്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം വിവിധ വിഷയങ്ങളില്‍ സെമിനാറും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: