ന്യൂദല്‍ഹി: ആരാധനാലയങ്ങളിലും വ്യക്തികളുടെ പക്കലുമുള്ള സ്വര്‍ണ്ണം നിക്ഷേപമായി സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രം സഹകരിക്കുന്നു. ക്ഷേത്രത്തിലെ അഞ്ചര ടണ്‍ സ്വര്‍ണ്ണം പദ്ധതിയില്‍ ഇടാനാണ് തീരുമാനം. തിരുപ്പതി ക്ഷേത്രത്തിന്റെ തീരുമാനം പദ്ധതിക്ക് ഗതിവേഗം നല്‍കും.
തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണമാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്കായി നല്‍കുന്നത്. മികച്ച പദ്ധതിയാണ് പ്രധാനമന്ത്രി വിഭാവനം ചെയ്തിരിക്കുന്നതെന്നും പദ്ധതിയുമായി സഹകരിക്കാനാണ് തീരുമാനമെന്നും ആന്ധ്രാപ്രദേശ് ധനമന്ത്രി യനമാല രാമകൃഷ്ണുഡു പറഞ്ഞു.
ചൈനയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്തൃ രാഷ്ട്രമാണ് ഭാരതം. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വ്യക്തികളിലുമായി ഏകദേശം ഇരുപതിനായിയം ടണ്‍ സ്വര്‍ണ്ണമാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ സ്വര്‍ണ്ണത്തോടുള്ള മതിവരാത്ത ആസക്തി കഴിഞ്ഞസാമ്പത്തിക വര്‍ഷം 28 ശതമാനത്തിന്റെ വ്യാപാരകമ്മിയാണ് സമ്മാനിച്ചത്.
രാജ്യത്തെ വിവിധ ക്ഷേത്രങ്ങള്‍ക്കായി ഭക്തര്‍ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണക്കട്ടികളും നാണയങ്ങളും നൂറ്റാണ്ടുകളായി സമര്‍പ്പിക്കുന്നുണ്ട്. നിരവധി ക്ഷേത്രങ്ങള്‍ സ്വത്തുകള്‍ സംബന്ധിച്ച വിവരം പരസ്യപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണമെല്ലാം ഒരുശതമാനം പലിശയ്ക്ക് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന് തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സാംബശിവറാവു പറഞ്ഞു. പുതിയ പദ്ധതി രണ്ടര ശതമാനം പലിശയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ ക്ഷേത്രം ഭരണസമിതി പദ്ധതി പരിശോധിക്കുകയാണെന്നും മികച്ച പദ്ധതിയുടെ ഭാഗമാകുമെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ക്ഷേത്രം ഭരണസമിതി തീരുമാനിക്കും.
പ്രതിവര്‍ഷം ഒരുടണ്‍ വീതം സ്വര്‍ണ്ണമാണ് ഭക്തര്‍ കാണിക്കയായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായാല്‍ സ്വര്‍ണ്ണം കൂടുതല്‍ പലിശ ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിക്കും.
എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണ്ണം ഉരുക്കി സ്വര്ണ്ണക്കട്ടികളാക്കുമ്പോള് ഉണ്ടാകുന്ന നഷ്ടമാണ് മിക്ക ക്ഷേത്രങ്ങളെയും പദ്ധതിയില്‍ ചേരുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ധാരണ കേന്ദ്രധനമന്ത്രാലയവുമായി ഉണ്ടായാല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രമടക്കം നിരവധി പ്രമുഖ ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണ നിക്ഷേപം സര്‍ക്കാരിന് നല്‍കും.
പുതിയ പദ്ധതി രാജ്യത്തിന്റെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വലിയ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇത് ദിനവ്യയ കമ്മി പ്രശ്നം പരിഹരിക്കാനും സഹായിക്കും. അതിനിടെ ഏഷ്യല്‍ രാജ്യങ്ങളുമായുള്ള സൗജന്യ വ്യാപാര കരാറിനെ ദുരുപയോഗം ചെയ്ത് 24 ക്യാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാനും കേന്ദ്രധനമന്ത്രാലയം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: