കണ്ണൂര്‍: ക്ഷീരമേഖലയിലെ വളര്‍ന്നുവരുന്ന സാധ്യതകളെ ബാങ്കുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തല ബാങ്കിങ്ങ് അവലോകന സമിതി യോഗം നിര്‍ദ്ദേശിച്ചു. ഈ രംഗത്ത് വര്‍ധിച്ച നിക്ഷേപസാധ്യതയുളളതായി യോഗം വിലയിരുത്തി. റബര്‍ വിലയിടിവ് കാരണം തിരിച്ചടി നേരിടുന്ന മലയോര മേഖലയിലെ കര്‍ഷകര്‍ കൂടുതലായി ക്ഷീര കൃഷിയിലേക്ക് തിരിയുന്നതായി നബാര്‍ഡ് ജില്ലാ ഡവലപ്മെന്റ് മാനേജര്‍ എസ്.എസ്.നാഗേഷ് ചൂണ്ടിക്കാട്ടി. ഈ രംഗത്ത് ബാങ്കുകള്‍ക്ക് കാര്യമായ സഹായം നല്‍കാനാവും. ആവശ്യമായവരെ കണ്ടെത്തി സ്വയം സഹായ സംഘങ്ങള്‍ വഴി വായ്പ ലഭ്യമാക്കിയാല്‍ ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും അത് പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വായ്പയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
2015 സപ്തംബര്‍ 30 വരെയുളള കാലയളവില്‍ ജില്ലയിലെ ബാങ്കുകള്‍ 4865.34 കോടി രൂപയാണ് വായ്പ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്റെ 34 ശതമാനമാണിത്. കാര്‍ഷിക വായ്പ 1387.34 കോടിയും (48%) ചെറുകിട വ്യവസായ മേഖലയില്‍ 300.53 കോടിയും (29%) മറ്റ് മുന്‍ഗണനാ മേഖലയില്‍ 1014.95 കോടിയുമാണ് (24%) ജില്ലയിലെ ബാങ്ക് വായ്പ. മൊത്തം മുന്‍ഗണനാ മേഖലയില്‍ 2702.82 കോടി(33%) യാണ് വായ്പ നല്‍കിയത്. 8235.12 കോടിയാണ് ഈ വിഭാഗത്തിലെ വായ്പാ ലക്ഷ്യം. മുന്‍ഗണന ഇതര മേഖലയില്‍ 2165.52 കോടിയും വായ്പ നല്കി.
ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളും ബാങ്കുകള്‍ നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. 54 ആണ് നിലവില്‍ വായ്പാ നിക്ഷേപ അനുപാതം.
അസി.കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നബാര്‍ഡ് പൊട്ടന്‍ഷ്യല്‍ ലിങ്കേജ് പ്ലാന്‍ പി.കെ.ശ്രീമതി ടീച്ചര്‍ എംപി പ്രകാശനം ചെയ്തു. ജില്ലയിലെ മികച്ച കര്‍ഷകനുളള പുരസ്കാരം അരങ്ങത്തെ പി ടി തമ്പിക്ക് ശ്രീമതി ടീച്ചര്‍ സമ്മാനിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ ബി രവീന്ദ്രന്, കണ്ണൂര്‍ ഡിവൈഎസ്പി ടി.പി.രഞ്ജിത്ത്, റിസര്‍വ് ബാങ്ക് അസി.ജനറല്‍ മാനേജര്‍ മുഹമ്മദ് സാജിദ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ പി.സന്തോഷ്, വിവിധ ബാങ്ക് പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: