തൃശൂര്‍: മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി.ശശീന്ദ്രനും രണ്ട് മക്കളും കൊല്ലപ്പെട്ട കേസ് ബാര്‍ കോഴ കേസ് പോലെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ശശീന്ദ്രന്റെ സഹോദരന് ഡോ.വി സനല്‍കുമാറും ആക്ഷന്‍ കൗണ്‍സില്‍ ആക്ടിംഗ് ചെയര്മാന് ജോയ് കൈതാരത്തും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തിയാണ് മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളുടെ തുടരന്വേഷണം അട്ടിമറിക്കുന്നത്. ആരോപണം തെളിയിക്കുന്ന മുഴുവന്‍ രേഖകളും കൈയിലുണ്ട്.
തൃശൂര്‍ വിജി. കോടതിയില്‍ വിചാരണ നടക്കുന്ന കേസുകളില്‍ മുഖ്യപ്രതികളായ മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍െപ്പടെയുള്ളവരെ പ്രതിസ്ഥാനത്തുനിന്ന് മാറ്റാന്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നീക്കം നടത്തുകയാണ്. പ്രതിപക്ഷവും മൗനം പാലിക്കുകയാണ്. മുഖ്യപ്രതിയും കമ്പനി എം.ഡിയുമായിരുന്ന എന്‍.ആര് സുബ്രഹ്മണ്യനെസസ്പെന്റ് ചെയ്യണമെന്ന് ജൂണില്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് ,വകുപ്പുകള്‍ ഉത്തരവ് അട്ടിമറിച്ചു. ടി.സി.സി സി.എം.ഡിയായിരുന്ന സുബ്രഹ്മണ്യനെ ദീര്‍ഘകാല ലീവ് അനുവദിച്ച് അമേരിക്കയിലേക്ക് മാറ്റി. ചോദ്യം ചെയ്യലില്‍ നിന്നും രക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണിത്.
കേസുകളില്‍ പ്രതിയായ വി.എം രാധാകൃഷ്ണന് കമ്പനിയെ കൊള്ളയടിക്കാനാരംഭിച്ചത് എ.എന്‍ സുബ്രഹ്മണ്യന്റെ കാലഘട്ടത്തിലായിരുന്നു. വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന ജേക്കബ്ബ് തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വിജിലന്‍സ് ബ്യൂറോ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് ഉത്തരവിട്ടു. വ്യവസായ വകുപ്പ് മന്ത്രിമാരും മലബാര്‍ സിമന്റ്സിന്റെ ഇപ്പോഴത്തെ എം.ഡി കെ പത്മകുമാര്‍, ലീഗല്‍ ഓഫീസര്‍ തുടങ്ങിയവരും പ്രതിയാക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് വിജിലന്‍സ് ഡയറക്ടറേറ്റില്‍ നിന്നും ഫയല്‍ സര്‍ക്കാര്‍ വിളിച്ചുവരുത്തി കേസ് രജിസ്ട്രര്‍ ചെയ്യുന്നതിന് അനുമതി നല്‍കാതെ തടഞ്ഞുവച്ചത്.
ആക്ഷന്‍കൗണ്‍സില്‍ പ്രവര്‍ത്തകരായ ഡോ.പി സി അലക്സാണ്ടര്‍, കെ മണികണ്ഠന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: