വായനശീലത്തെ പതിത്വം കല്പിച്ച് എന്നേ നാം പുറന്തള്ളി. ഫലമോ വായന, സാഹിത്യം, വായനശാല, മലയാളം തുടങ്ങിയപദങ്ങള്‍ ശ്ലീലമില്ലായ്മയുടെ പര്യായങ്ങളായി പുതുതലമുറ ഗ്രഹിച്ചു. ശ്മശാനം പോലെ പോകാനാഗ്രഹിക്കാത്ത സ്ഥലമാണ് അവര്‍ക്കിന്ന് വായനശാല. ബൈക്കുകളുടേയും കാറുകളുടേയും, സി.സി വര്ദ്ധകച്ചര്ച്ചകളും മൊബൈല്‍, ഇന്റര്‍നെറ്റ്, ജി.ബി, റാം മുതലായവയുടേയും മാത്രമായി ലോകം.
വാഹനാപകടങ്ങളിലെ (മൃത)ശരീരങ്ങള്‍ സെല്‍ഫിക്കുള്ള ഉശിരന്‍ വിഭവമായി. ഇന്റര്‍നെറ്റിലെ ചിലന്തിപ്പശയില് ഒട്ടിപ്പിടിച്ചുപോയ മലയാളയുവത്വത്തെ വായനയുടെ കടലില്‍ നീരാട്ടിനിറക്കാന് ചെറിയ ശ്രമമൊന്നും പോരാ. പാഠപുസ്തകത്തിന് പുറത്തുള്ളതൊന്നും വായിക്കരുത് എന്ന രക്ഷിതാക്കളുടെ നിര്‍ബ്ബന്ധത്തില്‍ വിപ്ലവത്തിന്റെ കതിന പൊട്ടിക്കാനുള്ള കാലം വല്ലാതെ കഴിഞ്ഞുപോയിരിക്കുന്നു. നീ നിന്റെ കാര്യം മാത്രം നോക്കണം എന്ന ആവര്‍ത്തിച്ചുള്ള സ്വാര്‍ത്ഥത വൃദ്ധസദനങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്നും സ്നേഹത്തിന്റേയും കരുതലിന്റേയും ചരടില്‍ മക്കളെ കെട്ടിയിടാന്‍ വായന അത്യന്താപേക്ഷിതമാണെന്നും അവര്‍ തിരിച്ചറിയണം.
വര്‍ഷം തോറും കേരളത്തില്‍ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എണ്ണം പരിശോധിച്ച് വായന മരിക്കുന്നില്ല എന്ന തീര്‍പ്പില്‍ എത്തിച്ചേരുന്നത് മൗഢ്യമാണ്. സര്‍ക്കാര്‍ ഗ്രാന്റില്‍ ഗ്രന്ഥശാലാസംഘത്തിന്റെ അംഗലൈബ്രറികള് വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങളില്‍ ഭൂരിഭാഗവും കുംഭകര്ണ്ണനിദ്രയിലാണ്. ഗ്രന്ഥശാലകളുടെ ഗ്രേഡ് നിലനിര്‍ത്താനോ മെച്ചപ്പെടുത്താനോ വേണ്ടി പുസ്തകങ്ങളുടെ ഇല്ലാത്ത വിതരണം രജിസ്റ്ററില്‍ എഴുതിച്ചേര്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് കൂടുതല്‍ ഗ്രന്ഥശാലാഭാരവാഹികളും. ഇ-വായന സജീവമാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അതെത്രത്തോളം ഗൗരവമാണെന്ന് ആത്മപരിശോധന നടത്തണം.
വായനയെ ജീവശ്വാസംപോലെ അനിവാര്യതയാക്കി തിരികെയെത്തിക്കാന്‍ എന്തെല്ലാം നമുക്ക് ചെയ്യാന്‍ കഴിയും എന്ന ചോദ്യം ഇവിടെയാണ് ഗൗരവമാകുന്നത്. ഏതുപാഠ്യപദ്ധതിയിലും മാതൃഭാഷാപഠനം നിര്‍ബ്ബന്ധമാക്കുക എന്നത് ഒരാശയമാണ്. കോടികള്‍ വരുമാനമുള്ള എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളുടെ പരസ്യത്തില്‍ മലയാളം അധ്യാപകരെ ആവശ്യമുണ്ട് എന്ന പരസ്യം സങ്കല്പിക്കുമ്പോള് തന്നെ ഈ നാടുമാറാനുള്ള സാധ്യതയുണ്ട് എന്നുതോന്നുന്നില്ലേ. കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം പത്തുലക്ഷം രൂപയ്ക്കുപകരം ഒമ്പതുലക്ഷവും ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും എന്നുമാറ്റിയാല്‍ ആരെങ്കിലും ഭാഗ്യക്കുറി വാങ്ങാതിരിക്കുമോ? ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാറിനുമാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാറിനെ പ്രതീക്ഷിക്കാതെ നമുക്കെന്തുചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിനും ഇക്കാര്യത്തില്‍ വളരെ പ്രസക്തിയുണ്ട്.
മലയാളത്തില്‍ ഒപ്പിടാന്‍ കുട്ടികളെ ശീലിപ്പിക്കുക എന്നത് അനുകരണീയ മാതൃകയാണ്. വിവാഹങ്ങള്‍ക്കും ഗൃഹപ്രവേശച്ചടങ്ങുകള്ക്കും മറ്റും വസ്ത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് പകരം പുസ്തകങ്ങള്‍ സമ്മാനമായി നല്കിയാല് മതി എന്നുതീരുമാനിച്ചാല്‍ ധവളവിപ്ലവം പോലൊരു ഗ്രന്ഥവിപ്ലവം നമുക്ക് സാധിക്കില്ലേ. ഇതെത്രത്തോളം പ്രയോജനപ്പെടും എന്നാണ് ചോദ്യമെങ്കില്‍ നൂറുപേര്‍ക്ക് നല്കിയാല് പത്തുപേര്‍ക്കെങ്കിലും എന്നാണ് ഉത്തരം. കേരളത്തിലെ ഭാഷാസ്നേഹികളും മലയാളം അധ്യാപകരും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്താല്‍ തന്നെ ഗുണപരമായ ഒരു തിരിച്ചറിവുസന്ദേശം സമൂഹത്തില്‍ പടരും. മൊബൈല്‍ഫോണിലേക്ക് തലകുനിഞ്ഞുപോയ നമ്മുടെ മക്കളില്‍ ചിലരേയെങ്കിലും ബൗദ്ധികമായി തന്റേടമുള്ളവരാക്കാന് ശേഷിയുള്ളത്ര ശക്തമായ ഒരു പ്രവര്‍ത്തനമായിരിക്കും അതെന്നുള്ളത് നിശ്ചയമാണ്.
ഡോ. വിജേഷ് പെരുംകുളം,
കൊട്ടാരക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: