പാര്‍ലമെന്റില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ഭരണഘടനാ ദിന ചര്‍ച്ചകളുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 40 മിനുറ്റില്‍ നടത്തിയ പ്രസംഗം അവസാനിപ്പിച്ചത് ഭഗവാന് ശ്രീരാമന് അനുജനായ ലക്ഷ്മണന് ഉപദേശിച്ച വാക്കുകളോടെയാണ്. ”ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി” (പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്). ഭാരത സംസ്ക്കാരത്തില്‍ അന്തര്‍ലീനമായ രാഷ്ട്രസ്നേഹത്തെ പ്രതിഫലിപ്പിക്കാന്‍ നൂറ്റാണ്ടുകളായി ഭാരതീയര്‍ ഉപയോഗിക്കുന്ന വാചകം. എന്നാല്‍ ഭാരത സംസ്ക്കാരത്തില്‍ അന്തര്‍ലീനമായ രാമനെന്ന വികാരത്തെയും വിശ്വാസത്തെയും നെഞ്ചേറ്റിയ ജനതയ്ക്ക് രാമജന്മഭൂമിയിലെ തകര്‍ക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിക്കാന്‍ ആറു നൂറ്റാണ്ടുകള്‍ക്കിപ്പുറവും കാത്തിരിക്കേണ്ടി വരുന്നു!
ലോകത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും നിറഞ്ഞ മനസ്സോടെ ആതിഥ്യമരുളിയ ഭാരതത്തില്‍ ഹൈന്ദവ സംസ്ക്കാരത്തിന്റെ പ്രതീകമായ രാമന് ഇനിയും നീതി ലഭിച്ചിട്ടില്ല. മാറിമാറിവരുന്ന തെരഞ്ഞെടുപ്പുകളോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ കോടതികളോ തീരുമാനിക്കേണ്ട വെറുമൊരു തര്‍ക്കവിഷയമായി രാമക്ഷേത്ര പുനര്‍നിര്‍മ്മാണം സ്വതന്ത്രഭാരതത്തിലും തുടരുകയാണ്.
1024ല്‍ മുഹമ്മദ് ഗസ്നിയും 1296ല്‍ അലാവുദ്ദീന്‍ ഖില്‍ജിയും 1375ല്‍ മുസാഫിര്‍ ഷായും 1451ല്‍ മുഹമ്മദ് ബേഗഡയും 1665ല്‍ കുപ്രസിദ്ധ മുസ്ലിം ഭരണാധികാരി ഔറംഗസീബും പലവട്ടം തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം സ്വതന്ത്രഭാരതത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദ്ദാര്‍ പട്ടേലിന്റെയും കെ.എം മുന്‍ഷിയുടേയും നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട മാതൃക നമ്മുടെ മുന്നിലുണ്ട്. ക്ഷേത്രം തകര്‍ത്ത് സ്ഥാപിച്ച മുസ്ലിം ആരാധനാലയം കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് പുനഃസ്ഥാപിച്ച് ഹൈന്ദവരുടെ വൈകാരികതയോട് ചേര്‍ന്നുനിന്ന ഗുജറാത്തിലെ മുസ്ലിം സഹോദരങ്ങളുടെ ഉദാഹരണങ്ങളും നമുക്ക് മാതൃകയാക്കാം.
എന്നാല്‍ നൂറ്റാണ്ടുകളായി ഇനിയും നീതി ലഭിച്ചിട്ടില്ലാത്ത കാശിയിലേയും അയോധ്യയിലേയും മഥുരയിലേയും ഹൈന്ദവ ആരാധനാലയങ്ങള്‍ രാജ്യത്തെ ഹിന്ദുക്കളുടെ ‘മതേതരത്വത്തിന്റെ’ ബാധ്യതയായി പുനസ്ഥാപിക്കപ്പെടാതെ തുടരുന്നു. രാമജന്മഭൂമിയായ അയോധ്യയിലെ ക്ഷേത്രം തകര്‍ത്ത് 1528ല്‍ നിര്‍മ്മിക്കപ്പെട്ട ബാബറെന്ന മുസ്ലിം ആക്രമണകാരിയുടെ പേരിലുള്ള, ആരാധന പോലും നടക്കാതെ കിടന്ന കെട്ടിടത്തിന്റെ സ്ഥാനത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ട ദിവസമാണിന്ന്. രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹൈന്ദവ സമൂഹം മുന്നിട്ടിറങ്ങിയ ദിനം.
രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും സജീവമായ ചര്‍ച്ചാവിഷയമാകുന്നത് വിശ്വഹിന്ദുപരിഷത്ത് നേതാവും അയോധ്യാ പ്രക്ഷോഭത്തിന്റെ നായകനുമായ അശോക് സിംഗാളിന്റെ നിര്യാണത്തോടെയാണ്. മരണക്കിടക്കയില്‍ കാണാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനോട് അശോക് സിംഗാള്‍ ആവശ്യപ്പെട്ടത് അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നതായിരുന്നു. രാജ്യത്തെ പ്രമുഖര്‍ പങ്കെടുത്ത അശോക് സിംഗാളിന്റെ ശ്രദ്ധാഞ്ജലി ചടങ്ങ് അതിവേഗത്തില്‍ അയോധ്യാ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം തുടക്കമായി മാറിയതും ആകസ്മികമല്ല. രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ മാത്രമേ അശോക് സിംഗാളിന് യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി ലഭിക്കുകയുള്ളൂവെന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനവും അയോധ്യയിലെ രാമജന്മഭൂമിയിലെ രാമക്ഷേത്ര നിര്‍മ്മാണം സമൂഹത്തിന്റെയാകെ ദൗത്യമാക്കി മാറണമെന്ന സര്‍സംഘചാലകിന്റെ ആഹ്വാനവും രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ തുടക്കം നല്‍കിയിരിക്കുകയാണ്.
സര്‍സംഘചാലക് വിശദീകരിച്ചതിങ്ങനെ: ”രാമക്ഷേത്ര നിര്‍മ്മാണമെന്നത് അശോക് സിംഗാളിന്റെ മാത്രമല്ല, നമ്മുടെയെല്ലാം കര്‍ത്തവ്യമാണ്. അദ്ദേഹം മാത്രമേ യാത്രയായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ലക്ഷ്യം ഇനിയും ബാക്കിയാണ്. അശോക് സിംഗാളിന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ ക്ഷേത്രനിര്‍മ്മാണം വീണ്ടും എല്ലാവരുടേയും സ്മരണയിലേക്കെത്തിയത് നല്ലതുതന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തെ സ്വന്തം ലക്ഷ്യമാക്കിയെടുത്ത് വരുംവര്‍ഷങ്ങളില്‍ അത് പൂര്‍ത്തീകരിക്കുന്നതിനായി എല്ലാവരും പ്രയത്നിക്കണം. ക്ഷേത്ര നിര്‍മ്മാണത്തിനായി എന്തൊക്കെയാണോ ചെയ്യേണ്ടത് അത് എല്ലാവരും ഏറ്റെടുത്തു ചെയ്യണം.”
ഡിസംബര്‍ 2ന് കൊല്‍ക്കത്തയില്‍, കര്‍സേവയില്‍ കൊല്ലപ്പെട്ട സഹോദരങ്ങളായ രാം കോഠാരി, ശരദ് കോഠാരി എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞ വാക്കുകള്‍ വരാനിരിക്കുന്ന ദൗത്യത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു. ”എന്റെ ജീവിതകാലത്ത് തന്നെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാകും. നമ്മുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ക്ഷേത്രനിര്‍മ്മാണത്തിനായി മുന്നോട്ടു നീങ്ങാം. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ തകര്‍ത്തത് ആ രാജ്യത്തിന്റെ സാമ്പത്തിക ശക്തി തകര്‍ക്കുന്നതിനായിരുന്നു. ഭാരത സംസ്കാരത്തിന്റെ അന്തഃസത്തയെ തകര്‍ക്കാനായിരുന്നു നിരവധി തവണ അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ നടന്ന വൈദേശിക ആക്രമണങ്ങള്‍. അന്നു നമ്മള് ദുര്‍ബലരായിരുന്നതിനാല്‍ രാമക്ഷേത്രം തകര്‍ക്കപ്പെട്ടു. എന്നാല്‍ ഇന്ന് പുനര്‍നിര്‍മ്മാണത്തിന്റെ സമയമാണ്” സര്‍സംഘചാലക് വ്യക്തമാക്കി.
തര്‍ക്കപ്രദേശത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിക്കൊണ്ടുള്ള 2010 സപ്തംബറിലെ അലഹബാദ് ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയുടെ സ്റ്റേ ഉണ്ടെങ്കിലും കേസ് കോടതിക്കുപുറത്ത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങേണ്ട സമയം ആഗതമായിരിക്കുന്നു. വിവിധ മുസ്ലിം സംഘടനകളുമായും ഹൈന്ദവ സംഘടനകളുമായും ചര്‍ച്ചചെയ്ത് വിഷയം രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. രണ്ടുമതങ്ങള്‍ തമ്മിലുള്ള സ്ഥല തര്‍ക്കം എന്നതിലുപരി ഭാരതത്തിന്റെ സവിശേഷമായ സംസ്ക്കാരത്തിന്റെ പുനരുദ്ധാരണത്തിനുള്ള പരിശ്രമമായി രാമക്ഷേത്രത്തെ സ്വീകരിക്കാന്‍ മുസ്സിം സഹോദരങ്ങള്‍ തയ്യാറാകുമെന്നുറപ്പാണ്. ഹൈന്ദവ-മുസ്ലിം സംഘടനകള്‍ക്ക് പുറത്തുള്ള മൂന്നാംകക്ഷികള്‍ക്ക് ഇത് വെറുമൊരു വോട്ട്ബാങ്ക് രാഷ്ട്രീയമോ വിഘടനവാദ മാര്‍ഗ്ഗമോ മാത്രമായിരിക്കാം. എന്നാല്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്ക് ‘അയോധ്യ’ നീതിയുടെ പുതിയ മാര്‍ഗ്ഗങ്ങള്‍ തന്നെ തുറന്നുനല്‍കും. എല്ലാ മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വാതില്‍ തുറന്നുകൊടുത്ത ഭാരത സംസ്ക്കാരത്തിന് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ശരിയായ സമയമാണിത്. പ്രശ്ന പരിഹാരത്തിന് വിവിധ തലങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് വിശ്വസിക്കാം.
സര്‍സംഘചാലക് പറഞ്ഞത്
സ്വതന്ത്രഭാരതത്തിലെ ആദ്യ ആഭ്യന്തരമന്ത്രിയുടെ പ്രയത്നത്താല്‍ സോമനാഥത്തിലെ തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തപ്പെട്ടു. രാഷ്ട്രപതി ശിലാന്യാസവും നിര്‍വഹിച്ചു. ഭാരതം മതത്തിലും സംസ്ക്കാരത്തിലും ഊന്നിയുള്ള രാഷ്ട്രമാണ്. നമ്മുടെ ആദര്‍ശമായ രാമനെ ഭഗവാനായും മഹാപുരുഷനായുമാണ് നാം കാണുന്നത്. ബലിദാനികളായ രാം കോഠാരിയുടേയും ശരദ് കോഠാരിയുടേയും ജീവിതത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് സമാജം ഉയിര്‍ത്തെഴുന്നേല്‍ക്കണം. സോമനാഥത്തിന് സമാനമായ ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: