ന്യൂദല്‍ഹി: കേന്ദ്രപെട്രോളിയം മന്ത്രാലയത്തിന്റെ അഭിമാന പദ്ധതിയായ ‘പഹല്‍’ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയായാണ് പഹല്‍ ഗിന്നസ് ബുക്കില്‍ കയറിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചു.
2014 നവംബര്‍ 15ന് രാജ്യത്തെ 54 ജില്ലകളില്‍ ആരംഭിച്ച പഹല്‍ പദ്ധതി 2015 ജനുവരി മുതല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പഹല്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 12 പാചകവാതക സിലിണ്ടറുകള്‍ മാര്‍ക്കറ്റ് വിലയില്‍ ലഭിക്കും. സബ്സിഡി തുകഅവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഇടുകയും ചെയ്യും. നിലവില്‍ ഡിസംബര്‍ 3 വരെയുള്ള കണക്ക് പ്രകാരം 14.62 കോടി എല്‍പിജി ഉപഭോക്താക്കളാണ് പഹല്‍ പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത്.
സബ്സിഡി വേണ്ടെന്ന് വെയ്ക്കുന്ന ഗീവ് ഇറ്റ് അപ്പ് പദ്ധതിയുമായും വലിയ തോതിലാണ് ജനങ്ങള്‍ സഹകരിക്കുന്നത്. രാജ്യത്ത് ഇതുവരെ അരക്കോടി പേര് സബ്സിഡി വേണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചു കഴിഞ്ഞു. ഇവര്‍ വേണ്ടെന്നു വെച്ച സബ്സിഡി തുക ഉപയോഗിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 40 ലക്ഷത്തോളം പേര്‍ക്ക് എല്‍പിജി കണക്ഷനുകള്‍ പെട്രോളിയം മന്ത്രാലയം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: