തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഈഴവസമുദായത്തിലെ കുലംകുത്തികളാണന്ന് വെള്ളാപ്പള്ളി നടേശന്. സമത്വ മുന്നേറ്റ യാത്രയുടെ സമാപനവേളയില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിയുന്ന ആളാണ് വി.എം. സുധീരന്. പ്രതിപക്ഷ നേതാവെന്നതിന്റെ വില മാത്രമേ വി.എസ്.അച്യുതാനന്ദന് ഉള്ളൂ. സ്ഥാനമില്ലെങ്കില്‍ വിഎസ് വെറും അച്ചാണ്. വിഎസ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു. ആര്. ബാലകൃഷ്ണ പിള്ളയ്ക്കെതിരായ കേസ് മാത്രമേ വിഎസ് ജയിച്ചിട്ടുള്ളൂ. ഇപ്പോള്‍ രണ്ടുപേരും അണ്ണനും തമ്പിയുമായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെ എടുത്ത കേസുകള്‍ പൊന്‍തൂവലുകളാണ്. ഞാന്‍ ഒരു സമുദായത്തിനും വിരോധിയല്ല. മുഖ്യധാരാ മാധ്യമങ്ങളെല്ലാം സമത്വ മുന്നേറ്റ യാത്രയെ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു
സേവ് കേരള ബില്‍ഡ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പുതിയ പാര്‍ട്ടിയുടെ ജനനം. കേരളത്തില്‍ നടന്നുവരുന്നത് അഡ്ജസ്റ്റ്മെന്റ് ഭരണമാണ്. രണ്ടുകൂട്ടരും മാറിമാറി ഭരണപ്രതിപക്ഷ ബെഞ്ചുകളിലിരുന്ന് കട്ട കണക്കു പറഞ്ഞ് തല്ലുകൂടും. പിന്നെ ടിഎ, ഡിഎ വാങ്ങി വീട്ടില്‍പോകും. പാവപ്പെട്ടവന്റെ കാര്യത്തെക്കുറിച്ച് ചിന്തയില്ല. ഈ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ താന്‍ ഇരുകൂട്ടര്‍ക്കും അനഭിമതനായി. സ്വന്തം വീട് അഴിമതി രഹിതമാക്കാനാണ് വി.എസ്. അച്യുതാനന്ദന് ശ്രമിക്കേണ്ടത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കിട്ടിയ അവകാശം അദ്ദേഹം ദുര്‍വിനിയോഗം ചെയ്യുകയാണ്. കൂടെ നിന്നിട്ട് പിണറായി വിജയനെ ചവിട്ടിയ നേതാവാണ് വി എസ്. ലാവ്ലിന് കേസ് നടത്താനായി ലഭിച്ച പണം എവിടെനിന്നാണെന്ന് വി എസ് വ്യക്തമാക്കണം. വി.എം. സുധീരന് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സ്വാഗത പ്രസംഗത്തില്‍ വിഎസ് അച്യുതാനന്ദനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. മൈക്രോ ഫിനാന്‍സില്‍നിന്ന് ഒരു രൂപയെങ്കിലും എടുത്തെന്ന് തെളിയിക്കണം. അങ്ങനെ തെളിഞ്ഞാല്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കും. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ വിഎസ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ. മാധ്യമങ്ങള്‍ പറയുന്നത് അതുപോലെ വിഴങ്ങുന്ന പൊട്ടന്മാരല്ല കേരളത്തിലുള്ളത്. മാധ്യമങ്ങള്‍ എതിര്‍ത്തപ്പോഴും സമുദായം വളര്‍ന്നിട്ടുണ്ട്.
എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും തുഷാര്‍ പറഞ്ഞു
സ്വാമി ഗോരഖ്നാഥ്, സ്വാമി പ്രണവാനന്ദസരസ്വതി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ എം.എന്‍. സോമന്, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്കരന്‍പിള്ള, പ്രീതി നടേശന്, എം.കെ. നീലകണ്ഠന്‍മാസ്റ്റര്‍, തുറവൂര്‍ സുരേഷ്, സി.എസ്. നായര്‍, ടി.എന്‍. രാജന്, ആചാര്യ ടി.വി. രാജേന്ദ്രന്, തഴവ സഹദേവന്, പി. ശശികുമാര്‍, സുനില്‍ സി. കുട്ടപ്പന്, ബാലന് പൂതാടി, നവനീത് കൃഷ്ണന്, ജി. രാമചന്ദ്രന്, ഫാദര്‍ ലിജോ, എം.എം. ബഷീര്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: