തിരുവനന്തപുരം: പുലയ സമുദായത്തെ അടിമയാക്കി അടക്കി ഭരിച്ചിരുന്ന കാലം കഴിഞ്ഞു. ഇനി ഉയര്പ്പിന്റെ നാളുകളാണുള്ളതെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു. സമത്വ മുന്നേറ്റ യാത്രയില്‍ ശംഖുമുഖത്തെ പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം 1800 കാലഘട്ടത്തില്‍ ഭാരത ജനതയെ ഭിന്നിപ്പിച്ച് അടക്കി ഭരിച്ച രീതിയാണ് സ്വാതന്ത്ര്യത്തിന്ശേഷവും കമ്മ്യൂണിസറ്റ് പാര്‍ട്ടി കേരള ജനതയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.ചോര മുക്കിയ കൊടി തൊഴിലാളികളുടേതാണെന്ന് കാണിച്ചാണ് പാര്‍ട്ടിയുടെ വളര്ച്ചയായിരുന്നത്. എന്നാല്‍ പാര്‍ട്ടി രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് തൊഴിലാളി സമൂഹത്തെ ഇല്ലാതാക്കുകയാണ് ചെയ്തത്.
പാര്‍ട്ടിക്കു വേണ്ടി ബലിയാടായതും ഭൂരഹിതരായതും ഇവിടുത്തെ പുലയര്‍ മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളാണ് അധികാരം കിട്ടിയപ്പോള്‍ ഭൂരിപക്ഷം സമുദായത്തെ വര്‍ഗ്ഗീയതയുടെ നിറത്തില്‍ വിഘടിപ്പിച്ചു നിര്‍ത്തി ന്യൂനപക്ഷ പ്രീണനമാണ് നടത്തിയത്. ചിന്നക്കനാല്‍ തുടങ്ങി ആറളം ഫാം ഭൂമി ഇടപാടുകള്‍ വരെ ആദിവാസികള്‍ക്ക് കിട്ടാത്ത തരത്തില്‍ അട്ടിമറിച്ചതും കമ്മ്യൂണിസ്റ്റുകാരാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു കാലത്ത് കേരളം ഭ്രാന്താലയമല്ലയെന്ന താക്കോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഏല്‍പ്പിച്ചതാണ് ഭൂരിപക്ഷത്തിന് പറ്റിയ തെറ്റ്. ഹിന്ദുവെന്നത് അപമാനമല്ല അഭിമാനമാണ് എന്ന് പ്രബുദ്ധ കേരളം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അക്കീരമണ്‍ കാളിദാസ ഭട്ടതിരി
ശബരിമല മണ്ഡലക്കാലത്ത് സമുദ്രതീരത്ത് പുതിയ പാര്‍ട്ടിക്ക് ആരംഭം കുറിച്ചത് നല്ല കാര്യമാണ്. ലക്ഷണങ്ങള്‍ നല്ല ഫലസിദ്ധിയെ സൂചിപ്പിക്കുന്നു. ഈ ധാര്മികചേരിയിലേക്ക് സജ്ജനങ്ങള്‍ എല്ലാവരും വന്നു ചേരണം. രാഷ്ട്രീയ കക്ഷികള്‍ നമ്മുടെ മനസ്സിന്റെ അടിത്തട്ടില്‍ സൃഷ്ടിച്ചിരിക്കുന്ന ദുഷിപ്പുകള്‍ മാറ്റിവച്ച് ഭൂരിപക്ഷ സമുദായങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. ഇന്ന് മതങ്ങളെ ഉപയോഗിച്ച് മുന്നണികള്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. അതിന് അറുതി വരുത്താന്‍ ഈ പ്രസ്ഥാനത്തിന് കഴിയും. ആറുമാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടേണ്ടവരെ തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും. കേരളത്തില്‍ നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും ഉണ്ടാകണമെന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. വിവിധ സമുദായങ്ങള്‍ രാജ്യത്ത് ഹിന്ദുവിന്റെ വേഷത്തില്‍ ഒരുമിച്ചു നില്‍ക്കുന്നത് ഉടനെ കാണാം.
സ്വാമി ശാരദാനന്ദ സരസ്വതി
ഈഴവര്‍ക്ക് പാര്‍ട്ടി ഉണ്ടാക്കണോ സ്ഥാനാര്‍ഥിയെ നിര്‍ത്തണോ എന്ന രാഷ്ട്രീയ മാടമ്പിമാരുടെ ചോദ്യത്തിന് ഉത്തരം നല്കാന് ഗുരുധര്‍മം പാലിക്കുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അവഗണിക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണയുമായി ജനലക്ഷം അണിനിരന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. രാവിലെ മുതല്‍ ശിവഗിരിയിലേക്ക് വന്‍ ജനപ്രവാഹമാണ് ഉണ്ടായത്. പക്ഷേ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാണുമ്പോള്‍ ഇത് വലിയ പാപമാണോ എന്ന് സ്വയം ചോദിച്ചുപോകുന്ന മാനസിക അവസ്ഥയാണുള്ളത്.
മഞ്ചേരി ഭാസ്കരന് പിള്ള
ഹൈന്ദവ കൂട്ടായ്മയില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവി സൃഷ്ടിച്ച് മതപ്രീണനം നടത്തി രാജ്യം ഭരിക്കുന്നവരുടെ തെറ്റിന് വിരാമമിടാന്‍ ഇതിന് കഴിയും. ഹൈന്ദവ ജനത ഒറ്റക്കെട്ടായി നിന്ന് ഭാരതത്തിന്റെ ആധ്യാത്മിക ശക്തി ഇതിലേക്ക് പകരും. വേദനിക്കുന്ന ഹൈന്ദവന്റെ കരുത്ത് അധികം വൈകാതെ വെളിപ്പെടും. സംഘടിത മതങ്ങളുടെ ആഗ്രഹത്തിനും ആജ്ഞയ്ക്കും അനുസരിച്ചാണ് ഇന്ന് ഭരണം. ആദിവാസികളെയും അസംഘടിത ഹിന്ദു സമൂഹത്തെയും ചവിട്ടി മെതിച്ചും ചൂഷണം ചെയ്തും രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ദേശത്തെ അടിപ്പെടുത്തി. എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ ചേരിതിരിവ് പറഞ്ഞ് ഹിന്ദുമഹാമണ്ഡലത്തെ തകര്‍ത്തതുപോലെ ഇതിനെ തകര്‍ക്കാന്‍ കഴിയില്ല.
തുഷാര്‍ വെള്ളാപ്പള്ളി
ടതുവലതു മുന്നണികള്‍ ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച് ഹൈന്ദവ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇല്ലാത്ത അഴിമതിയും കൊലപാതക കുറ്റവും ആരോപിച്ച് യോഗം നേതാക്കളെ ഭയപ്പെടുത്താനാണ് മുന്നണി നേതാക്കള്‍ ശ്രമിക്കുന്നത്. ഒരഴിമതിയെങ്കിലും നടത്തിയെന്ന് തെളിയിച്ചാല്‍ യോഗം നേതാക്കള്‍ മുഴുവന്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കും. അവശത അനുഭവിക്കുന്ന ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കിയെടുത്തത് മാധ്യമങ്ങളിലൂടെയല്ല. സമത്വ മുന്നേറ്റ യാത്രയില്‍ ആകെ ഒമ്പതുലക്ഷത്തോളം ആള്ക്കാര് വിവിധ വേദികളിലായി പങ്കെടുത്തു. ഇത്രയും കാലം ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസിനും സിപിഎമ്മിനും വേണ്ടി വോട്ടു ചോദിച്ചു. ഇനി ഞങ്ങള്‍ക്കു വേണ്ടി വോട്ടു ചോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: