തിരുവനന്തപുരം: പിളര്‍പ്പിലൂടെയും പൊതുയോഗങ്ങളിലെ പ്രഖ്യാപനങ്ങളിലൂടെയും പാര്‍ട്ടികള്‍ പിറക്കുന്നത് കേരളത്തില്‍ പുത്തരിയല്ല. ഇങ്ങനെ പിറന്ന കേരള കോണ്‍ഗ്രസുകളും കെ.ആര്. ഗൗരിയുടെ ജെഎസ്എസും എം.വി. രാഘവന്റെ സിഎംപിയും കെ.കരുണാകരന്റെ ഡിഐസിയും ഒക്കെ രാഷ്ട്രീയ ചരിത്രത്തിലിടം നേടിയ പാര്‍ട്ടികളാണ്. പക്ഷേ പിറവിതന്നെ ചരിത്രമാക്കിയ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച ‘ഭാരത് ധര്‍മ്മ ജനസേന’. പിറവിക്കു മുന്‍പേ തന്നെ വിവാദവും എതിര്‍പ്പും ഏല്‍ക്കേണ്ടിവന്ന പാര്‍ട്ടി.
രാഷ്ട്രീയത്തില്‍ പരക്കെ ചര്‍ച്ചചെയ്തും സമൂഹത്തെ ഇരുത്തി ചിന്തിപ്പിച്ചും നാടിളക്കിയും നഗരം ചുറ്റിയും യാത്ര നടത്തിയശേഷം രാഷ്ടീയ പാര്‍ട്ടി പ്രഖ്യാപനം ഇതാദ്യം. അഞ്ചുലക്ഷത്തിലധികം ആളുകളെ സാക്ഷിയാക്കി പാര്‍ട്ടി പിറക്കുന്നതും കേരളത്തിലാദ്യം.
ഭൂരിപക്ഷ സമുദായത്തെ അവഗണിക്കുന്നതിനെതിരെ പുതിയൊരു രാഷ്ടീയ പാര്ട്ടിഉണ്ടാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാസങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപിച്ചതാണ്. അപ്പോള്‍ മുതല്‍ അദ്ദേഹത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഇടതു വലതുമുന്നണികളില്‍ നിന്നുണ്ടായത്. സിപിഎമ്മും കോണ്‍ഗ്രസും വ്യക്തിപരമായി വെള്ളാപ്പള്ളിയെ താറടിക്കാന്‍ മത്സരിക്കുകയായിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയതിന് വെള്ളാപ്പള്ളിയുടെ രാഷ്ടീയ നിലപാടും സഹായകമായി എന്നു വന്നതോടെ എതിര്‍പ്പ് ശക്തമായി. പുതിയ പുതിയ ആരോപണങ്ങളും വന്നു. ആദ്യം സ്കൂള്‍, കോളേജ് കോഴ ആരോപണം തുടര്‍ന്ന് ശാശ്വതീകാനന്ദയുടെ സമാധിയുമായി ബന്ധപ്പെട്ടുള്ള ആരോപണം. അതിനുശേഷം മൈക്രോഫിനാന്‍സ് ആരോപണം.
പാര്‍ട്ടി രുപീകരണത്തിനായി മുന്നോട്ടുവെച്ച ജനകീയ വിഷയങ്ങള്‍ അവതരിപ്പിച്ച് കാസര്‍കോടുനിന്ന് സമത്വമുന്നേറ്റ യാത്ര ആരംഭിച്ചതൊടെ അതിനെ പരാജയപ്പെടുത്തുവാനും മുന്നോട്ടുവച്ച വിഷയങ്ങളെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള നിരന്തര ശ്രമങ്ങള്‍ ഇടതുകക്ഷികളും വലതുകക്ഷികളും ഒരുപോലെ നടത്തി. യാത്ര ജലസമാധിയാകുമെന്നും നനഞ്ഞ പടക്കമെന്നും കൊട്ടേഷന്‍ സംഘമെന്നും അസമത്വ ജാഥയെന്നുമൊക്കെയുള്ള കളിയാക്കലുകളുണ്ടായി .ആലുവായില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളിക്കെതിരെ ജാമ്യമില്ലാ കേസുമെടുത്തു.
രാഷ്ട്രീയ സത്യസന്ധത ലവലേശം തീണ്ടാത്ത കപട മതേതരവാദികളുടെ ആരോപണങ്ങളെ ഭൂരിപക്ഷസമുദായം തള്ളിക്കളയുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു സമത്വമുന്നേറ്റ യാത്രയ്ക്ക് ലഭിച്ച സ്വീകരണങ്ങള്‍. സാധാരണ ജനവിഭാഗം യോഗങ്ങളിലേക്ക് ആര്‍ത്തിരമ്പി. യാത്രയുടെ അവസാനം പ്രഖ്യാപിക്കപ്പെട്ട പുതിയ പാര്‍ട്ടി രാഷ്ടീയ കേരളത്തിന്റെ ചരിത്രം മാറ്റിയേക്കാം. ജീവന് കൊടുത്തിട്ടാണെങ്കിലും ഹിന്ദുസമൂഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാതെ ഞാന്‍ പിന്നോട്ടില്ല എന്നു പറഞ്ഞ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ അതിലെ രാഷ്ടിയവും ഇരുമുന്നണികളെയും വിഷമിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: