കൊല്ലം: മറയ്ക്കപ്പെട്ട നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രം തുറന്ന് അനുജ്ധാര്‍ കൊല്ലത്തെത്തുന്നു. എസ്എന്‍ കോളേജിലെ ചരിത്രവിഭാഗവും ന്യൂദല്‍ഹി ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സംഘടനയായ ‘മിഷന് നേതാജി’യും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ്’പ്രമുഖ നേതാജി ഗവേഷകനും ഗ്രന്ഥകര്‍ത്താവുമായ അനുജ്ധാര്‍ കൊല്ലത്തെത്തുന്നത്. ‘ഡീകോഡിങ് നേതാജി മിസ്റ്ററി’ എന്ന് പേരിട്ടിട്ടുള്ള സെമിനാര്‍ 8ന് കോളേജില്‍ നടക്കും. 2012ല്‍ പ്രസിദ്ധീകരിച്ച അനുജ്ധാറിന്റെ ‘ഇന്ത്യാസ് ബിഗസ്റ്റ് കവര്‍അപ്പ്’ എന്ന പുസ്തകത്തെ തുടര്‍ന്നാണ് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗവണ്മെന്റിന്റെ പക്കലുള്ള രഹസ്യരേഖകള്‍ പരസ്യപ്പെടുത്തണം എന്ന ആവശ്യവുമായി രാജ്യമൊട്ടാകെ ഡീക്ലാസിഫിക്കേഷന്‍ കാമ്പയിന് ആരംഭിക്കുന്നത്.
എല്ലാ രാജ്യങ്ങളും ചരിത്രരേഖകള്‍ ഇരുപത്തഞ്ച് വര്‍ഷം കൂടുമ്പോള്‍ പൊതുസമൂഹത്തിന് നല്‍കാറുണ്ട്. എന്നാല്‍ നാളിതുവരെയുള്ള ഭാരത സര്‍ക്കാരുകള്‍ നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറംലോകത്തെ കാണിച്ചിരുന്നില്ല. അതേസമയം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യുകെ, ജപ്പാന്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും നേതാജിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ മുപ്പതോളം രഹസ്യരേഖകള്‍ ആര്‍ക്കൈവ്സ് വകുപ്പിന് കഴിഞ്ഞദിവസം കൈമാറിയതായി മിഷന് നേതാജി കോര്‍ഡിനേറ്റര്‍ എന്‍. ഋഷിയും എസ്എന്‍ കോളേജ് ചരിത്രവിഭാഗം മേധാവി പി.ആര്. ജയച്ചന്ദ്രനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂദല്‍ഹി കേന്ദ്രീകരിച്ച് 2005ല്‍ സ്ഥാപിതമായ മിഷന് നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘടന നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല നിര്‍ണായക വിവരങ്ങളും പുറത്തു കൊണ്ടുവരുന്നതില്‍ വിജയിച്ചു. ഇവരുടെ ശ്രമഫലമായി നേതാജിയുമായി ബന്ധപ്പെട്ട പതിനായിരത്തോളം പേജ് വരുന്ന രഹസ്യവിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിടുകയുണ്ടായി.
നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാദം തിരസ്കരിക്കുന്നതിന് ജസ്റ്റിസ് മുഖര്‍ജി കമ്മീഷനെ സഹായിച്ചത് അനുജ്ധാര്‍ തായ്വാന് ഗവണ്മെന്റില് നിന്ന് ശേഖരിച്ച വിവരങ്ങളാണ്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഉള്‍പ്പടെ നിരവധി വിദേശ ഏജന്‍സികളില്‍ നിന്നും നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധാര്‍ ശേഖരിച്ചു.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ധാര്‍ നടത്തിയ രചനയും കണ്ടെത്തലുകളും ആധികാരികവും വസ്തുനിഷ്ഠാപരവുമാണെന്ന് 2013ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിലയിരുത്തി. പശ്ചിമ ബംഗാള്‍ ഗവണ്മെന്റിന്റെ പക്കലുണ്ടായിരുന്ന രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന് ആദ്യമായി ആവശ്യമുന്നയിച്ചതും ധാര്‍ ആയിരുന്നു. 2015 ഒക്ടോബര്‍ 14ന് നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മിഷന് നേതാജി സ്ഥാപകാംഗങ്ങളും പങ്കെടുത്തിരുന്നു. രേഖകള്‍ പുറത്തുവിടുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് അമേരിക്ക, ബ്രിട്ടന്, റഷ്യ, ജപ്പാന്, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ വിദേശരാജ്യങ്ങളുമായി ഈ വിഷയത്തില്‍ കേന്ദ്രഗവണ്മെന്റ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടം രേഖകളാണ് 2016 ജനുവരി 23ന് പുറത്തുവിടുക.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢതകളെക്കുറിച്ചും ഗവണ്മെന്റ് നടത്തിയ അന്വേഷണങ്ങളെക്കുറിച്ചും നേതാജിക്ക് സത്യത്തില്‍ എന്തു സംഭവിച്ചു എന്നതിനെപ്പറ്റിയും അനുജ് ധാര്‍ സെമിനാറില്‍ വിശദീകരിക്കും. മിഷന് നേതാജിയെപ്പറ്റിയും ഡീക്ലാസിഫിക്കേഷന്റെ ആവശ്യകതയെപ്പറ്റിയും മിഷന് നേതാജി സ്ഥാപകാംഗവും ഗവേഷകനുമായ ശ്രീജിത് പണിക്കര്‍ സംസാരിക്കും. ഇതര സ്കൂളുകളിലേയും കോളേജുകളിലേയും അദ്ധ്യാപകവിദ്യാര്‍ത്ഥി പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: