ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികളില്‍ പാരീസ് രീതിയിലുളള ആക്രമണം നടത്താന്‍ ലഷ്കര്‍ ഇ തോയിബ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഇതിനായി കശ്മീര്‍ വഴി നാല് ലഷ്കര്‍ ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചു.
കഴിഞ്ഞ മാസമാണ് ഇവര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയത്. ആക്രമണ പദ്ധതി ആസൂത്രണം ചെയ്യാന്‍ ലഷ്കര്‍ കമാന്‍ഡര്‍ അബു ദുജാനയുമായി നിരന്തരം ബന്ധപ്പെടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിനും ദല്‍ഹി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.
മോദി പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. സൂചനകളുടെ അടിസ്ഥാനത്തില്‍ ഇവരെ തേടി കശ്മീരില്‍ ഉള്‍പ്പെടെ തെരച്ചില്‍ വ്യാപകമാക്കി. അതേസമയം രാജ്യത്തേക്ക് നുഴഞ്ഞുകയറിയ നാലു ഭീകരരില്‍ രണ്ടു പേര് അറസ്റ്റിലായതെന്നാണ് സൂചന.
ഭീകരരുടെ ഫോണ്‍ സംഭാഷണത്തില്‍ വിഐപി എന്ന പദം ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതായി ദല്‍ഹി പോലീസിലെ സ്പെഷല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നരേന്ദ്രമോദിയെ ആക്രമിക്കാനുള്ള പദ്ധതി നടക്കാതെ വരികയാണെങ്കില്‍ ദല്‍ഹിയിലോ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലോ സ്ഫോടനങ്ങള്‍ നടത്താനും പദ്ധതിയിടുന്നുണ്ട്.
രാജ്യത്ത് വര്‍ഗീയ, രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാകുന്ന വിധത്തില്‍ കശ്മീരിലോ ദല്‍ഹിയിലോ ആക്രമണം നടത്താനാണ് പദ്ധതി. ലഷ്കറിന്റെ പുതിയ കമാന്‍ഡര്‍ ആണ് അബു ദുജാന. തന്റെ സ്ഥാനാരോഹണം അറിയിക്കാന്‍ കൂടിയാണ് ദുജാന ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
അതേസമയം ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ദല്ഹിയുള്പ്പെടെയുള്ള വന്‍നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: