ചെന്നൈ: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ചെന്നൈയില്‍ വീണ്ടും മഴ കനക്കുന്നു. ചെന്നൈ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലുമാണ് വീണ്ടും മഴ ആരംഭിച്ചത്. ശക്തമായ രീതിയിലുള്ള മഴയല്ലാത്തതിനാല്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയില്ല. ദുരിതബാധിതപ്രദേശങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റിയും ഇന്ത്യന്‍ സൈന്യവും നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഇന്ന് ഉച്ചയോടെ ഒറ്റപ്പെട്ടുപോയ മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ പ്രതിഷേധവും ശക്തമാണ്. ഒരിടവേളക്ക് ശേഷം വീണ്ടും മഴ പെയ്യുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ദുരന്തത്തില്‍ ഇതുവരെ ഏകദേശം 450ഓളം പേര് മരിച്ചതായാണ് കണക്കുകള്‍.
വെള്ളപ്പൊക്കം ശമിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിയ്ക്കും. കഴിഞ്ഞ ദിവസം പ്രത്യേക സേവനങ്ങള്‍ക്കായുള്ള വിമാനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. അതേ സമയം പകല്‍ മാത്രമേ സര്‍വീസ് ഉണ്ടാവൂ. രാത്രി സര്‍വീസ് എന്ന് മുതല്‍ പുനസ്ഥാപിയ്ക്കാം എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും.
അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിയ്ക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. വിമാനത്താവളത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ തുടരുന്നതും പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതു
സാഹചര്യത്തില്‍ പ്രവര്‍ത്തനം സാധാരണഗതിയിലാകാന്‍ ഏറെ സമയമെടുക്കും. ആന്റമാന് നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറിലേയ്ക്കും തിരിച്ചുമുള്ള രണ്ട് സര്‍വീസുകള്‍ ഉണ്ടാവും. പോര്‍ട്ട് ബ്ലെയറില്‍ നിന്നുള്ള വിമാനം ന്യൂദല്ഹിയിലേയ്ക്കും സര്‍വീസ് നടത്തും.
വിവിധ എയര്‍ലൈന്‍സുകളുടെ 34 വിമാനങ്ങളാണ് നിലവില്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. മുഴുവന്‍ സര്‍വീസുകളും എന്ന് പുനരാരംഭിയ്ക്കാമെന്നത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനമെടുക്കും.
ജല സംഭരണികളിലേയും നദികളിലേയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഭൂരിഭാഗം പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഉച്ചയോടെ റയില്‍, റോഡ് ഗതാഗതങ്ങള്‍ പൂര്‍ണമായും സാധാരണ നിലയിലാകും. ഇന്നലെ അര്‍ധരാത്രിയോടെ ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനുകള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസിയുടെ 12 ബസുകള്‍ ഇന്ന് സര്‍വീസ് നടത്തും.
ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. വെള്ളപ്പാക്കം മൂലം ബാങ്കുകള്‍ പ്രവര്‍ത്തിക്കാതായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ എടിഎമ്മുകള്‍ക്കു മുന്നിലൊക്കെ വലിയ നിരയായിരുന്നു കാണാന്‍ സാധിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് ഇന്നും ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് തീരുമാനിച്ചത്. എടിഎമ്മുകള്‍ക്കു മുന്നിലെപ്പോലെ പെട്രോള്‍ പമ്പുകള്‍ക്കു മുന്നിലും നീണ്ടനിര ദൃശ്യമായിരുന്നു. ഇന്ധനക്ഷാമം ഇല്ലെന്നും ജനങ്ങള്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും ഐഒസി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: