കൊച്ചി:പാകിസ്ഥാന്, ഇറാന് പൗരന്മാരുമായി ഇറാനിയന്‍ ബോട്ട് കണ്ടെത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കടലില്‍ നടത്തി വന്നിരുന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ബോട്ടില്‍ നിന്ന് ആയുധങ്ങള്‍ കടലില്‍ എറിഞ്ഞെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണ ഏജന്‍സി കടലില്‍ തെരച്ചില്‍ നടത്തിയത്. കടലില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് ഏജന്‍സി വ്യക്തമാക്കി.
ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ അത്യാധുനിക കപ്പലായ ആര്‍വി സമുദ്ര രത്നാകര്‍ ഉപയോഗിച്ചാണ് ആലപ്പുഴ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ തിരച്ചില്‍ നടത്തിവന്നത്. എന്നാല്‍, രണ്ടു ദിവസം തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനായിരുന്നില്ല. എന്‍.ഐ.എയുടേയും ശാസ്ത്രജ്ഞരുടേയും സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ പിടിയിലായ ഇറാന് ബോട്ടില്‍ ഏഴ് ഇറാന്‍കാരും പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നിന്നുള്ള അഞ്ച് പേരുമാണ് ഉണ്ടായിരുന്നത്. പശ്ചിമേഷ്യന്‍ തീവ്രവാദ സംഘടനായ ഐസിസിന് സ്വാധീനമുള്ള പാകിസ്ഥാന് ഇറാന് അതിര്‍ത്തി മേഖലയായ കലാട്ട് തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്.
മുംബയ് മോഡലില്‍ ആക്രമണം നടത്താനാണ് ബോട്ടിലുണ്ടായിരുന്നവര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണത്തില്‍ കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലാവുമെന്നുറപ്പായപ്പോഴാണ് ആയുധങ്ങള്‍ കടലിലെറിഞ്ഞതെന്നായിരുന്നു എന്‍.ഐ.എയുടെ സംശയം. ബോട്ട് പിടിച്ചെടുക്കുന്പോള്‍ മത്സ്യബന്ധന വല മുറിഞ്ഞ നിലയില്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: