ന്യൂദല്‍ഹി: അധോലോക രാജാവ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന മരുന്നുകളടങ്ങിയ ബാഗ് തിരിച്ചുനല്കുവാന് സിബിഐക്ക് ദല്‍ഹി കോടതി നിര്‍ദ്ദേശം നല്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലായ രാജന് ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. അസുഖ ബാധിതനായ രാജന് കഴിക്കുന്ന മരുന്നുകള്‍ തിരികെ നല്‍കണമെന്ന് സിബിഐക്ക് നിര്‍ദ്ദേശം നല്കുവാന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു.
രാജന് ഇന്‍ഡോനേഷ്യയില്‍ അറസ്റ്റിലാകുമ്പോള്‍ മരുന്നുകളടങ്ങയി ബാഗ് ഇന്റര്‍പോളിന് കൈമാറിയിരുന്നു. ഒക്ടോബര്‍ 25ന് അറസ്റ്റിലാകുമ്പോള്‍ ഇവ ലഭിച്ചിരുന്നു. ബാഗ് അന്വേഷണത്തിന് ആവശ്യമില്ല. എന്നാല്‍ ഏതെല്ലാം മരുന്നുകളാണ് രാജന് വേണ്ടതെന്ന് ജയില്‍ ഡോക്ടറുടെ അനുമതി ആവശ്യമാണെന്ന് സിബിഐ വ്യക്തമാക്കി.
മരുന്നുകളടങ്ങിയ ബാഗ് ജയില്‍ സൂപ്രണ്ടിന് കൈമാറുവാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. ജയില്‍ അതോറിട്ടിയുടെ അനുമതിയോടെ ഇവ രാജന് ഉപയോഗിക്കാമെന്നും സിബിഐ ജഡ്ജി വിനോദ് കുമാര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജന് കോടതി നടപടികളുടെ ഭാഗമായപ്പോഴാണ് അഭിഭാഷകന് വഴി രാജന് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: