ന്യൂദല്‍ഹി: ഫിറോസ് ഷാ കോട്ലയില് നടക്കുന്ന നാലാം ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. 481 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ്. ഹാഷിം അംല (23) യും എ.ബി. ഡിവില്ല്യേഴ്സു (11) മാണ് ക്രീസില്‍.
അമിതപ്രതിരോധത്തിലൂന്നി കളിക്കുന്ന സന്ദര്‍ശകര്‍ 72 ഓവറില്‍നിന്നാണ് 72 റണ്‍സ് നേടിയത്. ഓവറില്‍ ശരാശരി ഒരു റണ്‍സ് മാത്രം. 207 പന്തില്‍നിന്നാണ് അംലയുടെ 23 റണ്‍സ്. ആക്രമണ ബാറ്റിംഗിന്റെ വക്താവായ ഡിവില്ല്യേഴ്സിന്റെ 11 റണ്‍സാകട്ടെ 91 പന്തില്‍നിന്നും. 29.2 ഓവറില്‍നിന്ന് 23 റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗര്‍(നാല്), ടെംബ ബാവുമ(34) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്. അശ്വിനാണ് രണ്ടുപേരുടെയും വിക്കറ്റ്.
നേരെത്തെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ(100)യുടെ മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കു മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 127 റണ്‍സ് നേടിയ രഹാനെ രണ്ടാം ഇന്നിംഗ്സിലും മൂന്നക്കം കണ്ടു.
നാലാം ടെസ്റ്റിന്റെ നാലാം ദിനം ആരംഭിച്ചപ്പോള്‍ 52 റണ്‍സുമായി രഹാനെയും 83 റണ്‍സുമായി വിരാട് കോഹ്ലിയുമായിരുന്നു ക്രീസില്‍. 88 റണ്‍സ് നേടിയ കോഹ്ലി അബോട്ടിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. എന്നാല്‍, ശ്രദ്ധയോടെ ബാറ്റുവീശിയ രഹാനെ നേരിട്ട 206-ാം പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എട്ട് ഫോറും മൂന്നു സിക്സും അടക്കമാണ് രഹാനെ സെഞ്ചുറിയിലെത്തിയത്. ഇതോടെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമെന്ന നേട്ടം രഹാനയ്ക്കു സ്വന്തമായി. ഹസാരെ, ഗാവസ്കര്‍, രാഹുല്‍ ദ്രാവിഡ്, കോഹ്ലി എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്.
രഹാനെയുടെ സെഞ്ചുറി നേട്ടത്തിനുപിന്നാലെ സ്കോര്‍ 267ല്‍ എത്തിയപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു. രഹാനെയ്ക്കൊപ്പം 23 റണ്‍സുമായി വൃഥിമാന്‍ സാഹയായിരുന്നു ക്രീസില്‍.
സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 334. രണ്ടാം ഇന്നിംഗ്സ്: അഞ്ചിന് 267 ഡിക്ലയേര്‍ഡ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: 121. രണ്ടാം ഇന്നിംഗ്സ്: രണ്ടു വിക്കറ്റിന് 72
പ്രതികരിക്കാൻ ഇവിടെ എഴുതുക: