നമുക്കിനി വാല്മീകിയെ പിന്തുടരാം. ലങ്കയിലെത്തിച്ച സീതയെ രാവണന് തന്റെ അന്തഃപ്പുരത്തിലേയ്ക്കാണ് കൊണ്ടുപോയതെന്ന് വാല്മീകി പറയുന്നു. പിശാചസ്ത്രീകളെ വിളിച്ച് അനുവാദം കൂടാതെ സ്ത്രീകളോ പുരുഷന്മാരോ ആരും സീതയെക്കാണാന്‍ ഇടയാകരുതെന്നും മുത്തുമാലകളോ രത്നങ്ങളോ സ്വര്‍ണമോ എന്താവശ്യപ്പെട്ടാലും കൊടുക്കണമെന്നും ചട്ടംകെട്ടി ശ്രീരാമന്റെ നീക്കങ്ങളറിയാന്‍ എട്ടു രാക്ഷസന്മാരെ ദണ്ഡകാരണ്യത്തില്‍ പോയി വസിക്കാനും പറഞ്ഞുവിട്ടു. എന്നിട്ട് തിടുക്കപ്പെട്ട് അന്തഃപ്പുരത്തിലേക്കുപോയി.
സീതയെ തന്റെ അന്തഃപ്പുരത്തിലെ വിശേഷങ്ങള്‍ കാണിച്ചു വശീകരിക്കാനായി അടുത്ത ശ്രമം. അന്തഃപ്പുരം ഏഴുനിലമാളികയാണ്. സ്വര്ണപടികളും ആനക്കൊമ്പുകൊണ്ടുള്ള തൂണുകളും വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള വലകളും സീതയ്ക്കു കാണിച്ചുകൊടുത്തു. കൊട്ടാരത്തോടുചേര്ന്ന ഉദ്യാനത്തില്‍ പലതരം പൂക്കളാല്‍ മൂടിയ തോടുകളും തടാകങ്ങളും സീതയെ കാണിച്ചു. ലങ്കയുടെ മഹത്വം രാവണന് വര്‍ണിക്കുന്നു.
”ഇവിടെ മുപ്പത്തിരണ്ടുകോടി രാക്ഷസന്മാര് താമസിക്കുന്നു. അവരുടെ രാജാവാണ് ഞാന്‍. എന്റെ മാത്രം ജോലിചെയ്യാനായി പതിനായിരം ഭൃത്യന്മാരുണ്ട്. സമുദ്രത്താല്‍ ചുറ്റപ്പെട്ട നൂറുയോജന വിസ്താരമുള്ള ലങ്കയെ ആക്രമിക്കാന്‍ ആരാലും സാധ്യമല്ല. എന്നെപോലെ വീരനായ ഒരാളെ ദേവന്മാരുടെയിടയിലോ യക്ഷന്മാരുടെയിടയിലോ കാണുകയില്ല. സകല ചരാചരങ്ങളും എനിക്കു ഭൃത്യവേല ചെയ്യും. കാട്ടില്‍ കായ്കനികളും തിന്ന് അലഞ്ഞുനടക്കുന്ന മനുഷ്യനായ രാമനെക്കൊണ്ട് നിനക്കെന്തു പ്രയോജനം? അയാള്‍ക്ക് ഇവിടെ വരാനും കഴിയില്ല. നീ എന്റെ ഭാര്യയായിരുന്ന് ഈ സുഖഭോഗങ്ങളെല്ലാം അനുഭവിക്ക്.
ഞാന്‍ ഇന്നുവരെ ഒരു സ്ത്രീയുടെയും ഭൃത്യവേല ചെയ്തിട്ടില്ല. എന്നാലിപ്പോള്‍ നിന്റെ പാദങ്ങള്‍ തലോടാം. അധര്‍മ്മം സംഭവിക്കുമെന്ന് നീ ഭയപ്പെടണ്ട.” ഇതൊക്കെ കേട്ട് സീത തന്റെ വശത്തായിയെന്നുതന്നെ രാവണനു തോന്നി. സീതയുടെ സമ്മതം കൂടാതെ ബലാല്‍ക്കാരമായി പ്രാപിക്കാന്‍ കഴിയില്ല. ഏതെങ്കിലും സ്ത്രീയെ അവളുടെ സമ്മതമില്ലാതെ പ്രാപിക്കാന്‍ ശ്രമിച്ചാല്‍ രാവണന്റെ പത്തുതല ഇരുപതു കഷണമായി പൊട്ടിത്തെറിക്കുമെന്ന് നളകൂബരന് ശപിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സീതയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: