അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയുടെ പേരില്‍ പണം പിരിക്കാന്‍ ദേവസ്വം ബോര്‍ഡില്‍ നീക്കം. ക്ഷേത്രത്തില്‍ കാണിക്ക, വഴിപാട് ഇനങ്ങളില്‍ ലക്ഷങ്ങളുടെ വരുമാനം ഉള്ളപ്പോഴാണ് ഗോക്കളെ സംരക്ഷിക്കാനെന്നപേരില്‍ ഭക്തരെ പിഴിയാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഗോശാല പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിന് ജീവനക്കാരെയും ഗോക്കള്‍ക്ക് ചെലവിനായി വരുമാനത്തിന്റെ ഒരു ഭാഗവും നീക്കിവച്ചിട്ടുണ്ട്. എന്നിട്ടും ഗോക്കളുടെ പേരില്‍ പണം തട്ടാന്‍ നടത്തുന്ന നീക്കം ഭക്തരെ ചൂഷണം ചെയ്യാനാണെന്ന് ആരോപണമുയരുന്നു.
ലക്ഷങ്ങള്‍ വരുമാനമുള്ള ക്ഷേത്രത്തില്‍ മണ്ഡലമാസ കാലത്തുപോലും ക്ഷേത്രത്തിനുചുറ്റുമുള്ള വൈദ്യുതിവിളക്കുകള്‍ തെളിയിക്കാതെ ക്ഷേത്രപരിസരം ഇരുട്ടിലാക്കിയും ഇടത്താവളമായ ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്ന ഹെല്പ് ഡെസ്കിന് വേണ്ട സൗകര്യങ്ങള്‍ ചെയ്യാതെയും അവഗണിച്ചിരിക്കെ പണപ്പിരിവുമാത്രം ലക്ഷ്യം വച്ച് ദേവസ്വം ബോര്‍ഡ് ഗോശാലയോടു ചേര്‍ന്ന് ഓഫീസിന്റെ നിര്‍മ്മാണപ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ ഇത്തരം നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: