ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും മുളങ്കാടുകള്‍ നിര്‍മ്മിച്ച് അന്തരീക്ഷ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഒരുലക്ഷം കിലോമീറ്ററോളം വരുന്ന ദേശീയ പാതയോരങ്ങളിലും മറ്റ് പൊതുഇടങ്ങളിലും വന്‍തോതില്‍ മുളവെച്ചുപിടിപ്പിക്കാനാണ് പദ്ധതി. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതി ഗ്രാമീണ ഭാരതത്തില്‍ അമ്പതുലക്ഷത്തോളം പേര്‍ക്ക് തൊഴിലും നല്‍കും.
നീതി ആയോഗിന്റെ കീഴില്‍ ബാംബൂ സബ് ഗ്രൂപ്പ് രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടന്ന ആലോചനാ യോഗത്തില്‍ വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, കൃഷിമന്ത്രി രാധാമോഹന്‍സിങ്, മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വന്‍തോതില്‍ കുറയ്ക്കാനുള്ള മുളയുടെ കഴിവ് പ്രയോജനപ്പെടുത്താനാണ് ഉന്നതതല യോഗം ധാരണയിലെത്തിയത്. മുള ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഇതനോള്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായ പെട്രോളിനും ഡീസലിനും പകരം ഉപയോഗിക്കാനുള്ള സാധ്യതകളും യോഗം വിലയിരുത്തി. ഹരിതോര്‍ജ്ജമായി ഉപയോഗിക്കാന്‍ ഏറ്റവും നല്ല വസ്തുവാണ് മുള.
മുളയുടെ അന്താരാഷ്ട്ര വിപണന സാധ്യതകളും മുളയുല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ച ആവശ്യകതയും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രോത്സാഹനം മുളനിര്മ്മാണ മേഖലയ്ക്ക് നല്കിയാല് ഗ്രാമീണ മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങളും ലഭ്യമാക്കാനാകും. എട്ടുലക്ഷം കോടി രൂപയുടെ വിപണിയും മുളയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിക്കാനാകും. നിലവില്‍ മുളയുടെ അന്താരാഷ്ട്രവിപണിയില്‍ 90 ശതമാനവും ചൈനയാണ് കൈകാര്യം ചെയ്യുന്നത്. വിയറ്റ്നാമിനും ഫിലിപ്പിന്‍സിനും പിന്നിലാണ് ഭാരതം.
ദേശീയപാതയോരത്ത് വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനായി ഒരു ശതമാനം തുക നീക്കിവെച്ചിട്ടുണ്ട്. ഏകദേശം 5000 കോടി രൂപയോളം വരുമിത്. ഈ തുക ഉപയോഗിച്ച് ദേശീയ പാതയോരത്ത് മുളങ്കാടുകള്‍ നിര്‍മ്മിച്ച് രാജ്യത്തെ മുളവ്യവസായത്തിനും അന്തരീക്ഷ മലിനീകരണത്തിനും പുതിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയാണ് കേന്ദ്രസര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: