ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ദുരിതമഴയില്‍ ചെന്നൈ നഗരം വീര്‍പ്പുമുട്ടുകയാണ്. നവംബര്‍ 11 ബുധനാഴ്ച തുടങ്ങിയ മഴ 16 ആയപ്പോള്‍ ഭീകരരൂപം പൂണ്ട് ചെന്നൈ നഗരത്തെ നരകതുല്യമാക്കി. നഗരത്തില്‍ നിന്നും പല പത്രങ്ങളും നവംബര്‍ 16-ന് പുറത്തിറങ്ങിയില്ല. വെലച്ചേരി വിജയനഗര്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈ നഗരത്തില്‍ 27 സെന്റിമീറ്ററും തിരുവള്ളൂരിലെ പൊന്നേരിയില്‍ നവംബര്‍ പതിനാറാം തീയതി 37 സെന്റീമീറ്ററും മഴ പെയ്തു. കാഞ്ചിപുരത്തെ താംബരം, മഹാബലിപുരം, താമരൈപാക്കം, പുഴല്‍ എന്നിവിടങ്ങളില്‍ കനത്ത മഴ നാശം വിതച്ചു.
2015 ഡിസംബര്‍ ഒന്നിന് രാവിലെ 8.30 ന് തുടങ്ങിയ മഴ കനത്ത് പ്രളയമായി. കഴിഞ്ഞ 100 വര്‍ഷത്തില്‍ പെയ്ത ഒരു ദിവസത്തെ ഏറ്റവും വലിയ മഴയായിരുന്നു അത്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ എന്നിവിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വീടുകളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും മുങ്ങി. വില്ലുപുരത്തെയും കടലൂരിലനെയും ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി. ശങ്കരപരണി, പെന്നൈയാര്‍, അഡയാര്‍ തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി.
പാലങ്ങള്‍ പലതും ജലത്തിനടിയിലായി. ചെന്നൈ റെയില്‍, റോഡ്, വിമാനഗതാഗതം നിര്‍ത്തി. ആര്‍ക്കോണം മുതല്‍ ചെന്നൈ സെന്‍ട്രല്‍ വരെയുള്ള റെയില്‍പാത ജലത്തിനടിയില്‍ മുങ്ങി. ജനങ്ങള്‍ ഒറ്റപ്പെട്ടു. പാല്, പത്രം, പച്ചക്കറി എന്നിവ വാങ്ങാന്‍ പോലും പറ്റാത്തവസ്ഥ. രൂക്ഷമായ വിലക്കയറ്റം ജനജീവിതം സ്തംഭിപ്പിച്ചു.
സമ്പന്നനും ദരിദ്രനും പട്ടിണിയില്‍! എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതം. ടെലികമ്മ്യൂണിക്കേഷന്‍ ബന്ധങ്ങള്‍ തകര്‍ന്നു. ബാങ്കുകള്‍ അടഞ്ഞുകിടന്നു. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ നിലച്ചു. ജനജീവിതം കൂടുതല്‍ ദുസ്സഹമായി. ഭക്ഷണത്തിനും വെള്ളത്തിനും പാലിന് വേണ്ടിയും വസ്ത്രങ്ങള്‍ക്കായും മരുന്നിനായും ചികിത്സക്കായും ജനങ്ങള്‍ വലഞ്ഞു.
ചെന്നൈ പട്ടണം കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയായി മാറി പ്രളയം. ഓക്സിജന്‍ പ്ലാന്റിലുണ്ടായ തകരാര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന 18 പേരുടെ ജീവന് അപഹരിച്ചു. മൊത്തം മരണസംഖ്യ മുന്നൂറിനോടടുത്തു. ഒറ്റപ്പെട്ടുപോയ വീടുകളില്‍ ഭക്ഷണം ലഭിക്കാതെയും പ്രായമായവര്‍ക്ക് മരുന്നുകള്‍ ലഭിക്കാതെയും സാധാരണ ജനങ്ങള്‍ ദുരിതമനുഭവിച്ചു.
മനുഷ്യന് ഇതുവരെ നടത്തിയ വികസപ്രവര്‍ത്തനങ്ങളും സ്വര്‍ഗ്ഗീയമെന്നു കരുതിയ സൗകര്യങ്ങളും ആഡംബര ജീവിതവും നിലച്ചു. റോഡുകള്‍ മനസ്സിലാവാത്ത അവസ്ഥ. വാഹനങ്ങള്‍ ഒഴുകി. വിമാനത്താവളത്തില്‍ അകപ്പെട്ടുപോയ വിമാനങ്ങള്‍ ഒഴുകാതിരിക്കുന്നതിനും കൂട്ടിയിടിക്കാതിരിക്കുവാനും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍തന്നെ പണിപ്പെട്ടു.
28,000 പേരെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. റെയില്‍വേ സ്റ്റേഷനുകളും എയര്‍പോര്‍ട്ടും ഉയര്‍ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി. അണ്ണാനഗര്‍, അണ്ണാ റോഡ്, അണ്ണാശാലൈ, ബസന്റ്നഗര്‍, എഗ്മോര്‍, ജോര്‍ജ് ടൗണ്‍, കോടമ്പാക്കം, മൈലാപ്പൂര്, പേരുമ്പൂര്, നാഗമ്പാക്കം, ആര്‍കോട്ട് റോഡ്, ജവഹര്‍നഗര്‍, മീനമ്പാക്കം, കൊളത്തൂര്‍, ഗിണ്ടി, ചൂളൈ, മാണ്ടവേലി, ഗോപാലപുരം, എംജിആര്‍ നഗര്‍, വേളച്ചേരി, ട്രിപ്ലിക്കേള് ഹൈറോഡ്, പെരിയാര്‍ നഗര്‍, പ്യാരീസ, പോണ്ടിബാസാര്, മൗണ്ട് റോഡ്, കോട്ടൂര്‍, ഉറപ്പാക്കം, ടി.നഗര്‍, സാന്തോം, നന്ദനം എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കോട്ടപ്പുറത്തും മുടിച്ചൂര്‍, പള്ളിക്കാരനെ എന്നിവിടങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
നെറ്റ് കണക്ടിവിറ്റിയും വൈദ്യുതബന്ധവും ഇല്ലാതായതോടെ ജനങ്ങള്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. 600 ആളുകളെയെങ്കിലും ഹെലികോപ്ടര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു. അഡയാര്‍ നദിയും ചെമ്പാരം ഭാഗം തടാകവും വെള്ളം നിറഞ്ഞുകവിഞ്ഞൊഴുകി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1000 പേര്‍ക്ക് പരിക്കും 300 പേര്‍ക്ക് മരണവും സംഭവിച്ചതായി സ്ഥിരീകരണം വന്നിരിക്കുന്നു.
2015 ഡിസംബര്‍ അഞ്ചാം തീയതി വെള്ളം ഇറങ്ങിത്തുടങ്ങുകയും ജനജീവിതം സാധാരണനിലയിലെത്തുകയും ചെയ്യുന്നതായി വാര്‍ത്ത വന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞത് കഴിഞ്ഞ 150 വര്‍ഷം ചെന്നൈ നഗരത്തില്‍ വികസനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയതാണ് പ്രളയം രൂക്ഷമാകുവാന്‍ കാരണമെന്നാണ്.
2015 ഡിസംബര്‍ ഒന്നാം തീയതി 345 മി.മീ. മഴയാണ് ചെന്നൈയില്‍ പെയ്തത്. ഇത്രയും വെള്ളം ഒഴുകിപ്പോകുന്നതിനോ ഒരു സംവിധാനവും നഗരവികസനത്തില്‍ ഒരുക്കിയിരുന്നില്ല. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷന് പോയമ്പേട് പ്രളയബാധിത പ്രദേശത്താണ് പണിതിരിക്കുന്നത്. ബക്കിഹാം കനാലും പള്ളിക്കാരനൈ ചതപ്പും ഭൂരിഭാഗവും നികത്തി എക്സ്പ്രസ് ഹൈവേയും ബൈപ്പാസ് റോഡുകളും പണിതീര്‍ത്തു. ജലം ഒഴുകിപ്പോകാന്‍ ഒരു സംവിധാനവും ഒരുക്കിയില്ല. ഐടി കോറിഡോറും നോളജ്ഡ് കോറിഡോറും എഞ്ചിനീയറിങ് കോളേജുകളും പണിതീര്‍ത്തത് ചതുപ്പുകളും ജലാശയങ്ങളും തോടുകളും ഇടത്തോടുകളും നികത്തിയാണ്.
നദികളുടെ വൃഷ്ടിപ്രദേശങ്ങളും അഴുക്കുചാലുകളും ഓടകളും അരുവികളും വരെ നികത്തി ടെലികോം, ഓട്ടോമൊബൈല്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണുകളും റസിഡന്‍ഷ്യല്‍ ഏരിയകളും പണിതീര്‍ത്തു. ചൈന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശത്തെയും നഗരത്തിലെയും തണ്ണീര്‍ത്തടങ്ങളും ചതപ്പുകളും പൂര്‍ണമായും ബഹുനില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വഴിമാറി. വികസനപദ്ധതികളില്‍ ഭൂമികുലുക്കം, പ്രളയം എന്നിവയ്ക്കൊന്നും ഒരു പരിഗണനയും നല്‍കിയില്ല. നഗരം കോണ്‍ക്രീറ്റ് കാടുകളാല്‍ നിറഞ്ഞു. ടൗണ്പ്ലാനര്മാരും ഉദ്യോഗസ്ഥരും അഴിമതി നടത്തി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും മറ്റ് ചട്ടങ്ങള്‍ക്കും അനുസ്യൂതം ഇളവുകള്‍ നല്കി.
ജനാധിപത്യ സര്‍ക്കാര്‍ നോക്കുകുത്തികളായി മാറി. സര്‍ക്കാര്‍ ഭൂമി വിറ്റ് രാഷ്ട്രീയക്കാര്‍ കോടികളുടെ ആസ്തിയുള്ളവരായി മാറി. പുറമ്പോക്കുകളും സര്‍ക്കാര്‍ ഭൂമികളും നദിക്കരകളും കായലും കടല്‍ തീരവുംവരെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ വീതം വച്ചു. ചെന്നൈയിലെ പള്ളിക്കാരനൈ ചതുപ്പിന്റെ വൃഷ്ടിപ്രദേശത്തിന്റെ 250 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം 4.3 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങുവാന്‍ കാലമേറെ വേണ്ടിവന്നില്ല. ഇന്നത് ശരിക്കുണ്ടായിരുന്നതിന്റെ പത്തിലൊന്നു മാത്രമായെന്നു മനസ്സിലാക്കിയാല്‍ പ്രളയത്തിന്റെ കാരണം മനസ്സിലാകും. പുതിയ റോഡുകള്‍ വന്നപ്പോള്‍ തോടുകള്‍ മെലിഞ്ഞ് വിരല്പോലെയായി.
വികസനപദ്ധതികള്‍ക്കായി നടത്തിയ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടുകള്‍ ചവറ്റുകൊട്ടയിലെറിഞ്ഞു. പരിഹാര നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടു. ഐടി കോറിഡോറിനായി ജലാശയങ്ങളും (5550 ഹെക്ടര്‍) ചതുപ്പുകളും നികത്തുന്നതിന് വഴിവിട്ട ഇളവുകള്‍ നല്‍കുകയും നഗരത്തിന്റെ വെള്ളപൊക്ക ജലം ഒഴുകുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും ചെയ്തു. ആസൂത്രണമൊന്നും നടത്താതെ അശാസ്ത്രീയമായി പണിതീര്‍ത്ത റോഡുകളും കെട്ടിടങ്ങളും വ്യവസായ സംരംഭങ്ങളും റെയില്‍പാതകളും അന്താരാഷ്ട്ര വിമാനത്താവളവും വരെ ചെന്നൈ നഗരത്തെ പ്രളയത്തില്‍ തള്ളാന്‍ കാരണമായെന്നതാണ് വാസ്തവം. നാഷണല്‍ ഹൈവേ 45 ഉം നാലും തമ്മില്‍ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് അണ്ണാനഗര്‍, പോരൂര്‍, വാനഗരം, മധുരവോയല്‍, മുഗപ്പെയര്‍, അമ്പാട്ടൂര്‍ എന്നിവിടങ്ങളിലെ പെയ്തുവെള്ള ഒഴുക്കിനെ പൂര്‍ണമായും തടഞ്ഞിട്ടാണ് പണിതീര്‍ത്തിരിക്കുന്നത്. മധുരവോയല്‍ തടാകം 120 ഏക്കറില്‍ നിന്നും വെറും 25 ഏക്കറായി ചുരുങ്ങി.
2010 ല്‍ തുടങ്ങിയ ചെന്നൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അശാസ്ത്രീയവും അഴിമതിയും ജനവിരുദ്ധവുമായി പോയി എന്നതാണ് സത്യം. ചെന്നൈ വികസനം 300 ജലസ്രോതസ്സുകള്‍ അപ്രത്യക്ഷമാക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് വികസനമാണെന്ന് ജനം തെറ്റിദ്ധരിച്ചതാണ് ചെന്നൈ പ്രളയത്തിന്റെ പ്രധാന കാരണം.
ഇത് കൊച്ചി നഗരത്തിന്റെ വികസന കുതിപ്പിന് പാഠമാകേണ്ടതാണ്. കൊച്ചിയിലെ മുല്ലശ്ശേരി കനാല്‍, പേരണ്ടൂര്‍ കനാല്‍, രാമേശ്വരം കനാല്‍, കല്വത്തികനാല്, തേവര-കോന്തുരുത്തി കനാല്‍, പഷ്ണിത്തോട്, മാര്‍ക്കറ്റ് കനാല്‍, കാരണംകോടം കനാല്‍, ഇടപ്പള്ളി കനാല്‍, കോയിച്ചിറ കനാല്‍, പള്ളിച്ചാല്‍ കനാല്‍, ചെങ്ങാടം തോട്, മാന്ത്ര കനാല്‍, വാടതോട്, പൂര്ണ്ണിപുഴ, ചെട്ടിച്ചിറ എന്നിവയെല്ലാം കൈയേറിയും നികത്തിയുമാണ് നഗരത്തിലെ പല കെട്ടിടങ്ങളും പണിതീര്‍ത്തിട്ടുള്ളത്. കാക്കനാട് കുന്നിന്‍ചരിവിലും കുഴികളിലും മണിമാളികകള്‍ ഉയര്‍ന്നുകഴിഞ്ഞു. നഗരത്തില്‍ പെയ്യുന്ന മഴയിലെ വെള്ളം നിറഞ്ഞൊഴുകുവാനുള്ള വ്യാപ്തി നമ്മുടെ കാനകള്ക്കില്ല. തോടുകളും ഇടത്തോടുകളും നികത്തപ്പെട്ടിരിക്കുന്നു.
നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല കൗണ്‍സിലര്‍മാര്‍ കിട്ടിയ പണം ഉപയോഗിച്ച് അശാസ്ത്രീയമായി നഗരത്തിന്റെ മൊത്തം ചെരിവ് കണക്കാക്കാതെ ഡ്രൈനേജ് കാനകള്‍ പണിതുവച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന വെള്ളക്കെട്ട് ഇനിയും തുടരുന്നു. നഗരസഭയുടെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ അഴിമതിയ്ക്ക് കടിഞ്ഞാണിടുവാന്‍ നഗരസഭാ ഭരണത്തിന് കഴിയുന്നില്ല. കെട്ടിട നിര്‍മാണചട്ട ലംഘനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കളവുകളും തട്ടിപ്പുകളും കണ്ടുപിടിച്ച് അധികാരികളെ അറിയിച്ചിട്ടുണ്ട്. കിംഫലം?.
കായല്‍ തീരം കൈയേറി പാര്‍പ്പിടസമുച്ചയങ്ങള്‍ തീര്‍ത്തിരിക്കുന്നു. ചതുപ്പുകള്‍ നികത്തി കെട്ടിടങ്ങള്‍ കെട്ടിയിരിക്കുന്നു. ചെന്നൈയിലെപ്പോലെ മഴപെയ്താല്‍ ചെന്നൈ അനുഭവിച്ചതിലും ദുരിത തീവ്രത കൊച്ചിയില്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്. റോഡില്‍ പെയ്യുന്ന മഴവെള്ളം കാനകളില്‍ എത്തുന്ന ഓവുകള്‍ അടഞ്ഞിരിക്കുന്നു. പ്രളയനിവാരണത്തിനുള്ള പേരണ്ടൂര്‍, മുല്ലശ്ശേരി കനാലുകളിലെ പെട്ടിയും പറയും സംവിധാനം കാലഹരണപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കാനകള്‍ നിറച്ചിരിക്കുന്നു. കാനകള്‍ മണ്ണടിഞ്ഞ് നികന്നിരിക്കുന്നു. മഴവെള്ളം കായലിലെത്തുന്ന തോടുകള്‍ പലതും കൈയേറ്റക്കാരുടെ പിടിയിലാണ്.
പൊതു ഇടങ്ങള്‍ രാഷ്ട്രീയക്കാര്‍ വീതം വെച്ച് തങ്ങള്ക്കിഷ്ടപ്പെട്ടവര്ക്കും പാര്‍ട്ടി മന്ദിരങ്ങള്‍ക്കുമായി തീറെഴുതി ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചിരിക്കുന്നു. നഗരത്തിന്റെ അടുത്തുള്ള മരട്, കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും അനധികൃത കൈയേറ്റങ്ങളും നിയമവിരുദ്ധ കെട്ടിടനിര്‍മാണങ്ങളും തകൃതിയായി നടക്കുന്നു, നടന്നിരിക്കുന്നു. ഇനി ഓപ്പറേഷന് കൈയേറ്റം ഒഴിപ്പിക്കലിന് മാത്രമേ കൊച്ചി നഗരത്തെ പ്രളയത്തില്‍ നിന്നും രക്ഷയ്ക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: