ചെന്നൈ: ദുരിതമഴയെ തുടര്‍ന്ന് തകരാറിലായ ചെന്നൈ നഗരത്തിലെ ജനജീവിതം സാധാരണഗതിയിലേക്ക്. ചെന്നൈയില്‍ നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ പനരാരംഭിച്ചു. എന്നാല്‍ വീണ്ടും മഴ ഉണ്ടായത് വെള്ളക്കെട്ട് വര്‍ദ്ധിക്കാന്‍ കാരണമായി. വിദ്യാലയങ്ങള്‍ക്ക് അവധി തുടരുകയാണ്. സര്‍ക്കാര്‍ സഹായ-സേവന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന പരാതി വ്യാപകമായി.
അതേ സമയം, സന്നദ്ധ സംഘടനകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെടുന്നു. മൂന്നു ദിവസം അഹോരാത്രം അദ്ധ്വാനിച്ച് രണ്ടുലക്ഷം ഭക്ഷണപ്പൊതികള്‍ തയ്യറാക്കി വിതരണം ചെയ്ത നാരദ ഗാന സഭയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ലോകമെമ്പാടും നിന്ന് പ്രശംസകിട്ടുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന സേവന-രക്ഷാ പ്രവര്‍ത്തനങ്ങളെ സാധാരണ ജനങ്ങള്‍ അഭിനന്ദിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയാത്തവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവഗണിക്കാനും കര്‍ത്തവ്യത്തില്‍ വ്യാപൃതരാവാനും പ്രാദേശിക നേതൃത്വം ആഹ്വാനം ചെയ്യുന്നു. ഇന്നലെ രാവിലെ 10.49 ഓടെ എയര്‍ ഇന്ത്യയുടെ ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും സിംഗപ്പൂര്‍ വഴി പോര്‍ട്ബ്ലെയറിലേക്കു പറന്ന വിമാനമാണ് ആദ്യം പറന്നത്. ഉച്ചയോടെ ചെന്നൈയില്‍ നിന്നും ദല്‍ഹിയിലേക്കും ഹൈദരാബാദിലേക്കുമുള്ള ആഭ്യന്തര സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം ശമിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദ്ദേശം തുടങ്ങിയതിനെ തുടര്‍ന്നാണ് വിമാന സര്‍വ്വീസ് പുനരാരംഭിച്ചത്.
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതവും ഭാഗികമായി പുനഃസ്ഥാപിച്ചു. കൂടാതെ വെളാച്ചേരി മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു, റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
പെട്രോളിയം ഉല്‍പ്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളും ലഭ്യമാക്കാനുള്ള എല്ലാ നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: