കണ്ണൂര്‍: ജില്ലയില്‍ അനധികൃത വയല്‍ നികത്തല്‍ വ്യാപകമാവുന്നു. അനധികൃത വയല്‍ നികത്തിലിനെതിരെ നടപടിയെടുക്കേണ്ട അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവുകയാണ്. വയല്‍ മണ്ണിട്ട് നികത്തി സ്ഥലം വന്‍വിലക്ക് മറിച്ചു വില്‍ക്കാനാണ് മാഫിയകളുടെ സഹായത്തോടെ വയലുകള്‍ നികത്തുന്നത് തുടരുന്നത്. വില്ലേജ് ഓഫീസില്‍ നാട്ടുകാര്‍ വിവിരമറിയിക്കുന്നതിനാല് അവധി ദിനങ്ങള്‍ മുതലെടുത്താണ് വയല്‍നികത്തല്‍ തുടരുന്നത്. ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയും മൗനാനുവാദത്തോടെയും നെല്‍വയില്‍ നികത്തല്‍ നടക്കുന്നുണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റമാണ്. അടുത്തകാലം വരെ നല്ലനിലയില്‍ നെല്‍കൃഷി ചെയ്തിരുന്ന ജില്ലയിലെ ഗ്രാമങ്ങളിലെ നെല്‍പ്പാടങ്ങളില്‍നിന്നും കൃഷി അപ്രത്യക്ഷമാവുന്ന കാഴ്ചയാണ്. വന്‍തോതില്‍ നെല്‍കൃഷി ചെയ്തിരുന്ന ബ്ലാത്തൂര്‍, ഊരത്തൂര്‍, പെരുവളത്ത് പറമ്പ്, ചേടിച്ചേരി, ചൂളിയാട്, അടുവാപ്പുറം, മടമ്പം, കോട്ടൂര്‍, കണിയാര് വയല്‍, കാഞ്ഞിലേരി, മണ്ണൂര്‍, കോളോട്, നിടുവള്ളൂര്‍, കൊടോളിപ്രം, പട്ടാന്നൂര്‍, നായാട്ടുപാറ, മുട്ടന്നൂര്, കൊളപ്പ, വെള്ളൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിശാലമായി കിടക്കുന്ന നെല്‍ വയലുകളില്‍ ഇന്ന് പേരിന് പോലും നെല്‍കൃഷിയില്ലാത്ത അവസ്ഥയാണ്. ജില്ലയിലെ നെല്‍വയലുകളുടെ ഭൂവിസ്തൃതിയും വന്‍തോതില്‍ കുറഞ്ഞു. വയല്‍ മണ്ണിട്ടു നികത്തുന്നതിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നിടപടിയില് പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പിലാണ് വിവിധ പരിസ്ഥിതി സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: