ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള പാക് ഭീകരസംഘടനയായ ലഷ്കറെ തോയ്ബയുടെ ആക്രമണ പദ്ധതി അന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്ലും സംയുക്തമായി നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ആക്രമണ പദ്ധതി തകര്‍ന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും പത്തോളം ഐഎസ്ഐ ചാരന്മാരെ പിടികൂടിയതിന് പിന്നാലെ പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം കണ്ടെത്തിയതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പാരീസിലും മുംബൈയിലും നടന്ന മാതൃകയില്‍ ആക്രമണം നടത്തി പ്രധാനമന്ത്രിയെ ലക്ഷ്യമിടുക, അതു പരാജയപ്പെട്ടാല്‍ മറ്റേതെങ്കിലും പ്രധാന വിഐപികളെ കൊലപ്പെടുത്തുക എന്നീ പദ്ധതികളുമായാണ് നാലംഗ സംഘം ജമ്മുകശ്മീര്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വിവരം ചോര്‍ത്തിയെടുത്ത ഭാരത ഏജന്‍സികളുടെ സഹായത്തോടെ കരസേനയും ജമ്മുകശ്മീര്‍ ഭീകരവിരുദ്ധ സേനയും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തി. രണ്ടു പേര് പിടിയിലായിട്ടുണ്ട്. നവംബര്‍ 24ന് ഐബിയും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും നടത്തിയ തിരച്ചിലില്‍ ഷബീര്‍ അഹമ്മദ് മാലിക് ഉള്‍പ്പെടെ രണ്ടു പേരാണ് പിടിയിലായത്.
കഴിഞ്ഞ മാസമാണ് ഭീകരര്‍ രാജ്യത്തേക്ക് പ്രവേശിച്ചത്. ലഷ്കര്‍ കമാണ്ടര്‍ അബു ദുജാനയുടെ സഹായത്തോടെ പ്രാദേശിക സഹായവും ആയുധങ്ങളും ഇവര്‍ക്ക് ലഭ്യമായി. എന്നാല്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ രണ്ടു പേര് പിടിയിലായതോടെ പദ്ധതി പൊളിഞ്ഞു. ദല്‍ഹിയില്‍ ആക്രമണം നടത്താനുള്ള നിര്‍ദ്ദേശമാണ് ഭീകരര്‍ക്ക് നല്‍കിയിരുന്നതെന്ന് ചോദ്യം ചെയ്യലിലാണ് തെളിഞ്ഞത്.
ഐഎസ്ഐ-ലഷ്കര്‍ സഹകരണത്തോടെയാണ് മോദിയെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറായതെന്നും അല്‍ഖ്വയ്ദയുടെ ഭാരത വിഭാഗത്തിന്റെ പിന്തുണ ഇതിനുണ്ടായിരുന്നെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: