ദേവികുളം: യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ഒന്നരപവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിലെ പ്രതി പിടിയില്‍. മാട്ടുപ്പെട്ടി എല്ലപ്പെട്ടി സിഡി ഡിവിഷനില്‍ മുരുകരാജ (56) ആണ് പിടിയിലായത്. മൂന്നാര്‍ ഗവ.കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഗായത്രിയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും തൊണ്ടിമുതല്‍ ആര്‍ക്കാണ് വിറ്റതെന്നുള്ള കാര്യം പറയാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. സ്വന്തമായി വാഹനമില്ലാത്തതിനാല്‍ 5000 ത്തോളം രൂപ മുടക്കി പ്രതിയുമായി സ്വകാര്യ വാഹനത്തില്‍ നിരവധി ഇടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. ഇതേസമയം പ്രതിയുടെ വയസുള്പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസിന് സംശയമുണ്ട്. തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ പോലീസിനെവഴിത്തെറ്റിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. കഴിഞ്ഞ 28നാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കത്തി ചൂണ്ടി ഗായത്രിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി കവര്‍ന്നത്. നിരവധി കേസുകളിലെ പ്രതിയായ മുരുകരാജിന്റെ ഫോട്ടോ ഗായത്രിയെ കാണിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയോടെ ലാക്കാട് നിന്നും പ്രതി കുടുങ്ങുന്നത്. പ്രതിക്കെതിരെ മൂന്നാര്‍ ശാന്താന്പാറ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. ദേവികുളം എസ്ഐ അരുണ്‍ നാരായണന്, അഡീഷണല്‍ എസ്ഐ ജോണ്സണ്, ഉദ്യോഗസ്ഥരായ മാത്യു ഫിലിപ്പ്, രാജു, സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: