കാസര്‍കോട്: യുപിഎ ഭരണകാലത്ത് രാജ്യത്ത് തെരഞ്ഞെടുത്ത അന്‍പതു വേ സ്റ്റേഷനുകളില്‍ നിര്‍മ്മിക്കപ്പെട്ട വാണിജ്യ കെട്ടിടങ്ങള്‍ വ്യാപാരികള്‍ക്ക് നേരിട്ട് നല്‍കാതെ ഇടനിലക്കാര്‍ക്ക് പാട്ടത്തിന് നല്‍കിയതില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിരുന്നു. ഇത് സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് വാര്‍ത്ത നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കെ.എ. ഷാജ് പ്രശാന്ത് റെയില്‍വേ ഗ്രീവന്‍സ് സെല്ലിനു നല്കിയ പരാതി അന്വേഷണത്തിനായി റെയില്‍വേ ബോര്‍ഡ് ചെയര്മാന് അയച്ച് കൊടുത്തുവെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചു.
മുപ്പത് വര്‍ഷത്തേക്ക് കെട്ടിടങ്ങള്‍ പാട്ടത്തിന് നല്കിയ വകയില്‍ റെയില്‍വേയ്ക്ക് 7,254 കോടി 96 ലക്ഷം രൂപയ്ക്കുമേല്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടം മേല്വാടകയ്ക്കു മറിച്ചു കൊടുക്കുന്നതിനുള്ള അനുമതിയോടെ തുച്ഛമായ മാസവാടകയ്ക്ക് ഇടനിലക്കാര്‍ക്ക് മറുപാട്ടം നല്‍കിയതിനെതിരെയായിരുന്നു വാര്‍ത്ത. ഹരിദ്വാര്‍, മധുര, ഗ്വാളിയാര്‍, ഹൈദരബാദ്, ഇന്‍ഡോര്‍, മൈസൂര്‍ തുടങ്ങിയ തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വന്‍ നഗരങ്ങളിലുമാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, തിരുവല്ല സ്റ്റേഷനുകളുള്‍പ്പെടെ 24 സ്ഥലങ്ങളിലെ നിര്‍മ്മാണം റെയില്‍വേയുടെ ഇര്‍കോണ്‍ ഇന്റര്‍ നാഷണല്‍ ലിമിറ്റഡിന്റെ ഉപ കമ്പനിയായ ഇര്‍കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് സര്‍വീസസ് ലിമിറ്റഡായിരുന്നു. താരതമ്യേന ചെറുപട്ടണമായ കണ്ണൂരില്‍ മാത്രം 302 കോടി 29 ലക്ഷം രൂപയുടെ നഷ്ടം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: