ശബരിമല: ശബരിമല ക്ഷേത്രത്തിനെ അന്തര്‍ദേശീയ തീര്ത്ഥാടനകേന്ദ്രമാക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കും. ഇതിനായി അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ പ്രധാനമന്ത്രിയെ നേരില്‍ കാണും.
പ്രധാനമായും നാല് ആവശ്യങ്ങളാകും ഉന്നയിക്കുക. ശബരിമലയെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനത്തിന് തുക അനുവദിക്കുക, പെരുനാട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍- ദേവസ്വം ബോര്‍ഡ്- ഭക്തജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ശ്രീ അയ്യപ്പ മെഡിക്കല്‍ കോേളജ്, ശബരിമലയുടെ വികസനത്തിന് ലഭിച്ച 62 ഏക്കര്‍ വനഭൂമിയില്‍ ഇനിയും ലഭിക്കാനുള്ള 50 സെന്റ് ലഭ്യമാക്കുക, എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനഭൂമി ലഭ്യമാക്കുക, കുന്നാര്‍ അണക്കെട്ടിന് ഉയരം കൂട്ടുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കുക തുടങ്ങിയവയാണ് നിവേദനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി പെരുനാട് 100 ഏക്കര്‍ സ്ഥലം ദേവസ്വം ബോര്‍ഡ് ലഭ്യമാക്കും. ഭക്തജനപങ്കാളിത്തത്തോടെ 59 ശതമാനം ഓഹരി ബോര്‍ഡിനായിരിക്കും. ഹിന്ദുമത വിശ്വാസികളായവര്‍ക്ക് ഒരു ലക്ഷം രൂപയുടെ അയ്യായിരം ഓഹരി നല്കി ബോര്‍ഡിന്റെ ഓഹരികളില്‍ പങ്കാളികളാക്കും. ബാക്കി ഓഹരിയില്‍ കേന്ദ്രത്തിന്റെയും അന്യസംസ്ഥാനങ്ങളുടെയും പങ്കാളിത്തം ലഭ്യമാക്കും. വിദഗ്ധ ഡോക്ടര്മാരുള്പ്പെടുത്തി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയില്‍ തീര്‍ത്ഥാടനകാലത്ത് അയ്യപ്പന്മാര്ക്കും ബാക്കിയുള്ള സമയത്ത് നിര്‍ദ്ധനരായ ഹിന്ദുക്കള്‍ക്കും സൗജന്യ ചികിത്സയും ലക്ഷ്യമിടുന്നു.
ശബരിമലയുടെ തനിമ നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷണ വികസനത്തിന് തയ്യാറാണെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരോ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളോ യാതൊരു താത്പര്യവും കാണിച്ചിരുന്നില്ല. ഈ ആക്ഷേപം നിലനില്‍ക്കവെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുന്നത്.
ശബരിമല ക്ഷേത്രത്തിനെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി നിലയ്ക്കല്‍ നാല് ദക്ഷിണഭാരത സംസ്ഥാനങ്ങള്‍ക്ക് പാട്ടത്തിന് സ്ഥലം നല്കാന് തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥതാവകാശം ദേവസ്വം ബോര്‍ഡില്‍ നിലനിര്‍ത്തും. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങള്‍ക്ക് ഭൂമി നല്‍കാനാണ് തീരുമാനമായത്. ഇതിനുതുല്യമായ മൂല്യത്തിനുള്ള സ്ഥലം അതാത് സംസ്ഥാനങ്ങളില്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകിട്ടണമെന്നാണ് മുഖ്യവ്യവസ്ഥ.
കര്‍ണ്ണാടകയില്‍ മൂകാംബിക, തമിഴ്നാട്ടിലെ പഴനി അല്ലെങ്കില്‍ രാമേശ്വരം, ആന്ധയിലെ തിരുപ്പതി, തെലുങ്കാനയിലെ ഭദ്രാചലം എന്നീ പ്രധാന ക്ഷേത്രങ്ങളുടെ സമീപത്തായി ദേവസ്വം ബോര്‍ഡിന് വസ്തു പാട്ടത്തിന് ലഭിക്കണം. അന്യസംസ്ഥാനത്തെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയും പങ്കെടുപ്പിച്ച് ജനുവരി ആദ്യവാരം പമ്പാസംഗമം നടത്തും. ഇതില്‍ കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിക്കാനും ബോര്‍ഡ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: