ശബരിമല: തമിഴ്നാട്ടിലുണ്ടായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമ ഐശ്വര്യത്തിനും ശാന്തിക്കുമായി സന്നിധാനത്തും പമ്പയിലും ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. സന്നിധാനത്ത് പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യത്തിന് ശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി.
പുഷ്പാഭിഷേകം, മാളികപ്പുറം ക്ഷേത്രത്തില്‍ സവിശേഷമായ ഭഗവതിസേവ, പമ്പ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, ഉച്ചപൂജ എന്നിവയുണ്ടായി. പമ്പയിലെ ഉപദേവാലയങ്ങളിലും വിശേഷാല്‍ പുജകള്‍ നടന്നു. വൈദിക വിധിപ്രകാരം തന്ത്രിയുടെ അനുമതിയോടെയായിരുന്നു ചടങ്ങുകള്‍.
സന്നിധാനത്ത് നടന്ന അഷ്ടദ്രവ്യഗണപതി ഹോമത്തില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജാകര്‍മ്മങ്ങള്‍ നടത്തി. മേല്‍ശാന്തി ഇ. എസ്. ശങ്കരന് നമ്പൂതിരി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: