കോഴിക്കോട്: അമ്മയ്ക്കു നല്കിയ വാക്ക് പാലിച്ച് അതുല്യ. അന്പത്തിയൊമ്പതാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി നാട്ടികയിലെ വാടകവീട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് വരുമ്പോള്‍ അതുല്യ അമ്മക്ക് ഒരു വാക്ക് നല്‍കിയിരുന്നു. ഇത്തവണ സ്വര്‍ണ്ണം നേടിയേ തിരിച്ചുവരൂ എന്ന്. ആ വാക്ക് പാലിച്ചെന്നു മാത്രമല്ല പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു മത്സര്യത്തൊഴിലാളി മേഖലയില്‍ നിന്ന് വന്ന ഈ കൊച്ചുപെണ്‍കുട്ടി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ 30.35 മീറ്റര്‍ എറിഞ്ഞാണ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കി പി.എ. അതുല്യ അമ്മയ്ക്ക് നല്കിയ വാക്ക് പാലിച്ചത്. നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലാണ് അതുല്യയുടെ പഠനം. 2008ല്‍ സി.എച്ച്.എസ് കാല്‍വരിമൗണ്ട് സ്കൂളിലെ ആതിര കുറിച്ച 28.19 മീറ്ററിന്റെ റെക്കോര്‍ഡാണ് അതുല്യയുടെ കൈക്കരുത്തിന് മുന്നില്‍ തകര്‍ന്നുവീണത്.
സ്വന്തമായി വീടില്ലാത്ത കായികതാരത്തിന് വീടു നിര്‍മിച്ചു നല്കാന് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിനു സഹായം നല്‍കാമെന്ന് വ്യവസായി എം.എ. യൂസഫലി അറിയിക്കുകയും ചെയ്തു. എന്നാല്‍ വീടു നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ആ സ്വപ്നത്തിനു മേല്‍ കരിനിഴലില്‍ വീഴുകയായിരുന്നു. സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയാല്‍ തന്റെ കുടുംബത്തിന് സ്ഥലം നല്കാന് കായിക പ്രേമികള്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അതുല്യ. സ്കൂള്‍ ബസ് ഡ്രൈവറായ അച്ഛന് അജയഘോഷിന്റെ ഏക വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. കഴിഞ്ഞ വര്‍ഷവും അതുല്യ പൊന്നണിഞ്ഞ് മികവ് കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: