കൊച്ചി: കൊച്ചി കായലില്‍ ആകാശവിസ്മയം തീര്‍ത്ത് നാവികസേന. നാവികവാരാചരണത്തോടനുബന്ധിച്ച് ഇന്നലെ കൊച്ചി കായലില്‍ സംഘടിപ്പിച്ച അഭ്യാസപ്രകടനങ്ങള്‍ നാവികസേനയുടെ കരുത്തുകാട്ടി. ഇന്നലെ വൈകിട്ട് നാലരയോടെ രാജേന്ദ്രമൈതാനിയിലും കൊച്ചി കായലിലും നാവികരുടെ അഭ്യാസപ്രകടനം സംഘടിപ്പിച്ചത്.
രാജേന്ദ്രമൈതാനിയില്‍ ഒരുക്കിയിരുന്ന പവലിയനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം എത്തിയതോടെ നാവികപ്പടയുടെ വിമാനനിര മൈതാനിക്ക് അഭിമുഖമായി എത്തി. ഈ വിമാന നിരയെ നയിച്ചത് നേവിയുടെ ചേതക് ഹെലികോപ്റ്ററുകള്‍. തുടര്‍ന്ന് നേവിയുടെ അഭിമാനമായ അഡ്വാന്‍സ് ലൈക് ഹെലികോപ്റ്ററുകള്‍ പറന്നെത്തി. പുറകേ അന്തര്‍വാഹിനി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സീ കിങ് ഹെലികോപ്റ്ററുകള്‍, ഭാരത്തിന്റെ പടക്കുതിര എന്നറിയപ്പെടുന്ന ടോണിയര് വിമാനങ്ങള്‍ എന്നിവ കടന്നു വന്നു.
ഇതിനിടെ വര്ണവെടിയുതിര്ത്ത് ഇന്ത്യന്‍ നേവിയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയുടെ മാസ്മരിക പ്രകടനങ്ങള്‍. ഐഎന്‍എസ് കൊച്ചി കഴിഞ്ഞ സെപ്തംബര്‍ 30നാണ് ഭാരതീയ നാവിക സേനയുടെ ഭാഗമായത്. തുടര്‍ന്ന് ചേതക് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട മുങ്ങല്‍ വിദഗ്ധരെ കായലില്‍ നിന്നും പൊക്കിയെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു.
നേവി ചില്‍ഡ്രന്‍ സ്കൂളിലെ കുട്ടികള്‍ സ്പീഡ് ബോട്ടില്‍ നടത്തിയ ഡിസ്പ്ലേയും ക്യാപ്റ്റന്‍ രാജ്കുമാര് പറപ്പിച്ച സീ കിങ് ഹെലികോപ്റ്റര്‍ ജീപ്പ് വഹിച്ച് പറന്ന് വന്നതും ആശ്ചര്യപ്പെടുത്തി.
തുടര്‍ന്ന് രാജേന്ദ്രമൈതാനിയില്‍ നാവിക സേനാംഗങ്ങളുടെ വിവിധ രീതിയിലുള്ള ചുവടുവെപ്പും 303 വിഭാഗത്തില്‍ പെട്ട തോക്കുകള്‍ ഉപയോഗിച്ചുള്ള അഭ്യാസവും അരങ്ങേറി. വട്ടമിട്ട് ചുവട് വെക്കുന്നതിനിടെ തോക്കുകള്‍ ലോഡുചെയ്യുന്നതും വെടിയുതിര്‍ക്കുന്നതും ബയണറ്റില്‍ തീകൊളുത്തിയുള്ള പ്രകടനവും നാവികന് മുകളിലൂടെ തോക്കുകള്‍ പരസ്പരം എറിഞ്ഞ് കൈമാറുന്നതും കാണികളില്‍ ഹരം പകര്‍ത്തി. രാജ്യത്തെ ഏറ്റവും നല്ല ബാന്റായ ദക്ഷിണ നാവിക സേനയുടെ ബാന്റ് സെറ്റിന്റെ ബീറ്റിങ് റിട്രീറ്റോടെ ചടങ്ങുകള്‍ അവസാനിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ആര്. ബി. പണ്ഡിറ്റ്, റിയര്‍ അഡ്മിറല്‍ എസ്.കെ. ഗ്രിവാള്‍, ഗവര്‍ണറുടെ പത്നി ധനസ്പതി സദാശിവം, മന്ത്രി കെ. ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: