തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു യുവസമൂഹമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. കാര്‍ഷിക മേഖല എന്നു പറയുമ്പോള്‍ പുറംതിരിഞ്ഞു നില്ക്കുന്ന പുതിയ തലമുറയുടെ പ്രവണത മാറ്റിയെടുക്കണമെന്നും ഉത്പാദന മേഖലയെ സ്വയംപര്യാപ്ത മേഖലയാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജന കൂട്ടായ്മ ഇയര്‍-2015 ന്റെ ഭാഗമായി സംഘടിപ്പിച്ച ‘കാര്‍ഷിക യുവത്വം’ യുവ കര്‍ഷക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യ പരിപാലന രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളം ഉത്്പാദന രംഗത്ത് വളരെ പുറകിലാണ്. ഇന്ന് യുവാക്കളില്‍ പോലും ജീവിതശൈലി രോഗങ്ങള്‍ ഏറിവരുന്നു. ഇതിനുള്ള പ്രധാന കാരണം ഭക്ഷണ പദാര്‍ത്ഥങ്ങളിലെ കീടനാശിനി പ്രയോഗമാണ്. നമ്മുടെ വീടിനോടു ചേര്‍ന്നുള്ള ചെറിയ തലങ്ങളില്‍ പോലും നമുക്കാവുന്ന രീതിയില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം. ഒരു നിയന്ത്രണവുമില്ലാതെ കീടനാശിനികള്‍ പ്രയോഗിച്ച ഭക്ഷ്യവസ്തുക്കളാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തില്‍ എത്തുന്നത്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം അതില്‍ വലിയ മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും നമുക്കാവശ്യമായ പച്ചക്കറികള്‍ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച് ജൈവകൃഷിക്ക് പ്രാധാന്യം നല്കി ഉത്്പാദന മേഖലയില്‍ വര്‍ധനവുണ്ടാക്കാന്‍ വേണ്ട കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന് ഡയറക്ടര്‍ കെ. പ്രതാപന് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ തനതായ കൃഷിരീതിയില്‍ നിന്ന് ആധുനിക രംഗത്തേക്ക് കര്‍ഷകര്‍ മാറിയത് ലാഭേച്ഛയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈടെക് ഫാമിംഗിന്റെ സാധ്യതകള്‍ ഇന്ന് യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. രാസവളങ്ങളുപയോഗിക്കാതെ ഉത്പാദനത്തില്‍ വര്ധനവുണ്ടാക്കാമെന്നും ഇതിനായി യുവാക്കള്‍ക്ക് എല്ലാ സഹായങ്ങളും നല്കാന് കൃഷിവകുപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക യുവത്വം, ജൈവാവേശം എന്ന വിഷയത്തില്‍ കെ. പ്രതാപന് ക്ലാസെടുത്തു. ഫാം ജേര്‍ണലിസ്റ്റും കൃഷി ഓഫീസറുമായ അഭിലാഷ് കരിമുളയ്ക്കല്‍ സുരക്ഷിത കൃഷിയെക്കുറിച്ചും കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ ഉദയകുമാര്‍ ജലസേചനം, കാര്‍ഷിക യന്ത്രവല്കരണം, മണ്ണു സംരക്ഷണം എന്നീ വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. കൃഷി അധ്യാപകന് മനോജ് മാഷ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫീസര്‍ ഡോ. ആര്. അനില്‍കുമാര്‍, നന്ദിയോട് കൃഷി ഓഫീസര്‍ എസ്. ജയകുമാര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം നൗഷാദ് മണ്ണിശ്ശേരി, ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: